അഴീക്കോടൻ രാഘവൻ എന്ന ധീര രക്തസാക്ഷിയെ മലയാളികൾ ഒരു കാലത്തും മറക്കാനിടയില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച സാധാരണക്കാരുടെ എല്ലാം എല്ലാമായ പ്രിയ സഖാവായിരിന്നു അഴീക്കോടൻ. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ അമരക്കാരനായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്.
1972 ലാണ് അഴീക്കോടനെ തൃശൂര്‍ ചെട്ടിയങ്ങാടിയിലെ കവലയില്‍വച്ച് രാഷ്ട്രീയഎതിരാളികള്‍ കൊലപ്പെടുത്തുന്നത്. കേരള ചരിത്രത്തിലെ അതിഭീകരമായ മനുഷ്യഹത്യക്കായിരുന്നു അന്ന് തൃശൂർ സാക്ഷ്യം വഹിച്ചത്. അതുകഴിഞ്ഞ് 49 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. എന്നിട്ടും മങ്ങലേല്‍ക്കാത്ത രാഷ്ട്രീയത്തിന്റെ പര്യായപദമായി അഴീക്കോടന്‍ ജീവിക്കുകയാണ്.
വളരെ സാധാരണമായ തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിനടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ ഉപജീവനത്തിന് ബീഡിത്തൊഴിലാളിയായി. ബീഡി തെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവ സംഘടനാ പ്രവർത്തകനായി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി.
തുടർന്ന്, പാർടി സംഘടനാരംഗത്ത് വിവിധ ചുമതലകൾ വഹിച്ചു. സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് 1956ൽ പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി. 1967ൽ ഐക്യമുന്നണി കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. നിരവധിയായ സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർട്ടിക്ക് മുതൽക്കൂട്ടായിരുന്നു. എതിരാളികളുടെ ആക്രമണങ്ങളെ നിരവധി തവണ നേരിട്ടു. അശ്ശേഷം പതറാതെതന്നെ മുന്നോട്ടുപോയി. വിവിധ കാലങ്ങളിലായി നിരവധി പ്രാവശ്യം ജയിലിലടയ്ക്കപ്പെട്ടു. 1948ൽ അറസ്റ്റുചെയ്യപ്പെടുകയും ക്രൂരമർദനത്തിന് വിധേയമാകേണ്ടിവരികയും ചെയ്തു. 1950, 1962, 1964 വർഷങ്ങളിലും ജയിൽവാസം ഏറ്റുവാങ്ങി.
അതേസമയം, അഴീക്കോടനെപ്പോലെയുള്ള സഖാക്കൾ സ്വപ്നംകണ്ട പാതയിലൂടെ സഞ്ചരിച്ചാണ് ഇന്ന് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രണ്ടാം തവണയും ഭരണത്തിലേറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. പുതിയ തലമുറയ്ക്ക് മൂര്‍ത്തമായ ഒരു കമ്യൂണിസ്റ്റ് പാഠപുസ്തകമാണ് അഴിക്കോടന്‍ രാഘവന്.
അദ്ദേഹത്തിന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ മീനാക്ഷി ടീച്ചർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here