തൃക്കാക്കര നഗരസഭാ ചെയർപേഴ്സൻ അജിതാ തങ്കപ്പനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തില്ല. ഭരണപക്ഷം വിട്ടുനിന്നതിനെത്തുടർന്ന് ക്വാറം തികയാതിരുന്നതിനാലാണ് പ്രമേയം അവതരിപ്പിക്കാൻ കഴിയാതിരുന്നത്. സ്വന്തം കൗൺസിലർമാരെ വിശ്വാസമില്ലാത്തതു കൊണ്ടാണ് ഭരണപക്ഷം വിട്ടു നിന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. 6 മാസത്തിനു ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പ്രതിപക്ഷ കൗൺസിലർമാർ അറിയിച്ചു.
തൃക്കാക്കര നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൻമേൽ രാവിലെ 10.30 നാണ് ചർച്ചയും തുടർന്ന് വോട്ടെടുപ്പും നിശ്ചയിച്ചിരുന്നത്. 43 അംഗ കൗൺസിലിൽ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കണമെങ്കിൽ 23 അംഗങ്ങളെങ്കിലും കൗൺസിൽ ഹാളിലെത്തണം.10 മണിക്ക് തന്നെ എൽ ഡി എഫിൻ്റെ 17 അംഗങ്ങ,ളും എൽ ഡി എഫിനെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്രനും ഉൾപ്പടെ 18 പേർ ഹാളിലെത്തി.
കൊവിഡ് പോസിറ്റീവ് ആയ 18-ാം വാർഡ് കൗൺസിലർ സുമ മോഹൻ പി പി ഇ കിറ്റ് അണിഞ്ഞാണ് കൗൺസിൽ ഹാളിലെത്തിയത്.10.30 ആയിട്ടും ഭരണപക്ഷത്തെ 25 പേരും എത്താതിരുന്നതിനാൽ ക്വാറം തികഞ്ഞില്ല. ഈ സാഹചര്യത്തിൽ പ്രമേയം ചർച്ചക്കെടുക്കാൻ കഴിയില്ലെന്ന് വോട്ടെടുപ്പ് ചുമതലക്കാരനായിരുന്ന നഗരകാര്യ വകുപ്പ് ജോയിൻ ഡയറക്ടർ അരുൺ രങ്കൻ അറിയിക്കുകയായിരുന്നു.
സ്വന്തം കൗൺസിലർമാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഭരണപക്ഷം അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടു നിന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.അജിതാ തങ്കപ്പനെ ചെയർപേഴ്സൻ സ്ഥാനത്തു നിന്ന് മാറ്റാമെന്ന് യു ഡി എഫിൽ ധാരണയായതിനാലാണ് ഇടഞ്ഞു നിന്ന കൗൺസിലർമാർ ഒത്തുതീർപ്പിലെത്തിയതെന്നും പ്രതിപക്ഷ നേതാവ് ചന്ദ്രബാബു ചൂണ്ടിക്കാട്ടി.
ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ അജിത തങ്കപ്പന് പിന്തുണ നൽകിയ സ്വതന്ത്ര അംഗം പി സി മനൂപും പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചെത്തിയിരുന്നു.
ഓണസമ്മാന വിവാദം ഉൾപ്പടെ നിരവധി അഴിമതി ആരോപണങ്ങൾക്ക് വിധേയയായ ചെയർപേഴ്സൻ അജിതാ തങ്കപ്പനെതിരെ 6 മാസത്തിനു ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് എൽ ഡി എഫിൻ്റെ തീരുമാനം
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here