ഇതുവരെ എത്ര ഡോക്യുമെൻ്ററികൾ കണ്ടിട്ടുണ്ട് എന്ന ചോദ്യത്തിന്,അധികം ഇല്ല,വിരലിൽ എണ്ണാവുന്നത്, കണ്ടിട്ടേ ഇല്ല തുടങ്ങിയ ഉത്തരങ്ങളാണ് സാധാരണയായി ഏറെ പേരും പറയുന്നത്. ഡോക്യുമെന്ററി എന്ന വാക്കിനർത്ഥം തന്നെ യഥാർത്ഥ്യത്തെ രേഖപെടുത്തുക എന്നതാണ്. അത് കൊണ്ട് തന്നെ ഫീച്ചർ , ഷോർട്ട് സിനിമകൾക്ക് കിട്ടുന്നത്ര സ്വീകാര്യത ഡോക്യുമെൻ്ററികൾക്ക് സ്വതവേ കിട്ടാറില്ല.
ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഡോക്യുമെൻ്ററികൾക്ക് കാണികളെ ലഭിക്കുന്നത് IFFK പോലുള്ള ചലച്ചിത്ര മേളകളിലാണ്. മറ്റ് ഫിലിം മേക്കിങ്ങിൽ നിന്ന് വ്യത്യസ്തമായി ഡോക്യുമെൻ്ററികൾക്ക് ഒരു സ്ഥിരം ശൈലി തന്നെ ഉണ്ട്.
സ്ലോ ഫേസിൽ നീങ്ങി കൊണ്ട് വളരെ തീവ്രമായി യാഥാർത്ഥ്യത്തെ പറഞ്ഞ് വയ്ക്കുന്നതാണ് മിക്ക ഡോക്യുമെൻ്ററികളും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു കഥ പറച്ചിൽ രീതിയെ അവലംബിച്ച്, കേരളത്തിനകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പ്രശ്നത്തെ, അതിൻ്റെ യഥാർത്ഥ്യ സ്വഭാവം ഒട്ടും നഷ്ടപ്പെടാതെ തന്നെ ഉള്ളടക്കത്തിൽ ഡോക്യുമെൻ്ററിയുടെ മികവ് കൊണ്ട് വരികയും ചെയ്തിരിക്കുകയാണ് അഖിൽ വിജയൻ സംവിധാനം ചെയ്ത “ഗെയിമർ” എന്ന ഡോക്യുമെൻ്ററി.
മാധ്യമങ്ങൾ വളരെയധികം ചർച്ച ചെയ്ത, കുട്ടികളിലും മുതിർന്നവരിലും പ്രായഭേദമന്യേ കണ്ട് വരുന്ന ഓൺലൈൻ ഗെയിം ആസക്തിയാണ് ചിത്രത്തിൻ്റെ പ്രമേയം. ഓൺലൈൻ ഗെയിമുകൾ കളിച്ച് ലക്ഷങ്ങൾ പോയ മനുഷ്യരെ പറ്റിയുള്ള വാർത്തകളിന്നും സുലഭമാണ്.
സമൂഹത്തിൽ ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ വിപത്തിനെ പറ്റിയുള്ള ഒരു നേർക്കാഴ്ചയാണ് “ഗെയിമർ “.
കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ പിജി ചെയ്യുന്ന അഖിൽ വിജയൻ, തൻ്റെ ടീമിലുള്ള ഏഴ് സുഹൃത്തുക്കളും കൂടെ പഠനത്തിന്റെ ഭാഗമായി പരിമിതമായ ടെക്നിക്കൽ സൗകര്യത്തിൽ നിന്ന് കൊണ്ടാണ് ഈ ഡോക്യുമെൻ്ററി പൂർത്തിയാക്കിയത്.എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ എഡിറ്റിങ് മികവാണ്.
ക്യാമ്പസ്സിലെ തന്നെ സീനിയർ വിദ്യാർത്ഥിയായ അമൽ ദേവ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. പതിമൂന്നാമത് ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി – ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (Idsffk) മലയാളം മത്സര-ഇതര ഷോർട്ട് ഡോക്യുമെൻ്ററി വിഭാഗത്തിൽ
” ഗെയിമർ “പങ്കെടുക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here