കേന്ദ്രം നികുതി കുറച്ചാൽ പെട്രോൾ-ഡീസൽ വില ലിറ്ററിന് ഏതാണ്ട് 60 രൂപയിലേയ്ക്കു താഴും; ഇത് ഒഴിവാക്കാനാണ് ജിഎസ്ടി വിവാദമെന്ന് തോമസ് ഐസക്

പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പടുത്താനുള്ള നീക്കത്തിലായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു സംസ്ഥാനങ്ങൾ ഉയർത്തിയത്.

പെട്രോൾ,ഡീസൽ വില കുറക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെങ്കിൽ കേന്ദ്ര സെസ് കുറക്കുകയാണ് വേണ്ടതെന്നായിരുന്നു സംസ്ഥാനങ്ങളനടെ നിലപാട്. കഴിഞ്ഞ ആഴ്ച ചേർന്ന ജിഎസ്ടി കൗൺസിലിലും സംസ്ഥാനങ്ങൾ തീരുമാനത്തെ എതിർത്തു. ഇതോടെ തീരുമാനത്തിൽ നിന്നും കേന്ദ്രം പിൻവാങ്ങി.

അതേസമയം പെട്രോളിന് 3.5 മടങ്ങും ഡീസലിന് 9 മടങ്ങും നികുതി ഉയർത്തിയ കേന്ദ്ര തീരുമാനം തിരുത്തിയാൽ തീരാവുന്നതേയുള്ളൂ ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് പറയുകയാണ് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് ഏതാണ്ട് 60 രൂപയിലേയ്ക്കു താഴും. ഇത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള അടവു മാത്രമാണ് ജി.എസ്.ടി വിവാദമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഡോ. ടി എം തോമസ് ഐസകിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

ഡീസൽ 50 രൂപയ്ക്കും, പെട്രോൾ 55 രൂപയ്ക്കും ലഭ്യമാക്കും എന്നായിരുന്നു തെരഞ്ഞെടുപ്പു കാലത്ത് ബിജെപി വാഗ്ദാനം ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 95.30 രൂപയും പെട്രോൾ ലിറ്റിന് 103.40 രൂപയുമാണു വില. മൂന്നു കാരണങ്ങൾകൊണ്ടേ പെട്രോൾ – ഡീസൽ വിലകൾ ഉയരുകയുള്ളൂ. (1) ക്രൂഡോയിലിന്റെ വിലക്കയറ്റം. (2) എണ്ണ വിൽപ്പനക്കാരുടെ ലാഭവർദ്ധന. (3) നികുതി വർദ്ധന.

❓ ക്രൂഡോയിൽ വില ഉയർന്നോ?

ബിജെപി അധികാരത്തിൽ വരുമ്പോൾ 108 ഡോളറായിരുന്നു ഒരു ബാരൽ ക്രൂഡോയിലിന്റെ വില (2013-14). ഇപ്പോൾ 2020-21-ൽ ക്രൂഡോയിലിന്റെ വില ബാരലിനു 48 ഡോളർ. ക്രൂഡോയിലിന്റെ വില പകുതിയിൽ താഴെയാണ്.

❓ എണ്ണക്കമ്പനികളുടെ ചെലവും ലാഭവും ഉയർന്നോ?

ക്രൂഡോയിൽ സംസ്കരിക്കുന്നതിനുള്ള ഉൽപ്പാദന ചെലവിൽ നാമമാത്രമായ വർദ്ധനയേയുള്ളൂ. എണ്ണക്കമ്പനികളുടെ ലാഭനിരക്കിൽ മാറ്റമുണ്ടായിട്ടില്ല.

❓ അപ്പോൾ വിലക്കയറ്റത്തിനു കാരണം നികുതി വർദ്ധനവാണ്. ആരുടെ നികുതി? സംസ്ഥാനത്തിന്റേയോ?

കേരളത്തിന്റെ നികുതി യുഡിഎഫ് ഭരണകാലത്ത് വർദ്ധിച്ചെങ്കിലും ഇപ്പോൾ 2013-14-നേക്കാൾ താഴെയാണ്. മറ്റു സംസ്ഥാനങ്ങളുടെ നികുതിയും ഏതാണ്ട് ഇതുപോലെയാണ്. എഐഡിഎംകെ വർദ്ധിപ്പിച്ച നികുതി ഇപ്പോൾ ഡിഎംകെ കുറച്ചു.

❓ കേന്ദ്ര നികുതിയിൽ എത്രയാണു വർദ്ധനയുണ്ടായിട്ടുള്ളത്?

ബിജെപി അധികാരത്തിൽ വരുമ്പോൾ പെട്രോൾ ലിറ്റർ ഒന്നിനു 9.48 രൂപയായിരുന്നു നികുതി. 2020-ൽ 32.98 രൂപയാണു നികുതി. കേന്ദ്രം 3.5 മടങ്ങ് പെട്രോൾ നികുതി വർദ്ധിപ്പിച്ചു. ഡീസലിന് ലിറ്ററിന് 3.56 രൂപയായിരുന്നു നികുതി. ഇപ്പോൾ 31.83 രൂപയാണ് നികുതി. കേന്ദ്രം 9 മടങ്ങാണ് ഡീസൽ നികുതി വർദ്ധിപ്പിച്ചത്.

❓ ശരി തന്നെ. പക്ഷെ, സംസ്ഥാനങ്ങൾക്ക് ഫിനാൻസ് കമ്മീഷൻ തീർപ്പുപ്രകാരം എക്സൈസ് ഡ്യൂട്ടിയുടെ 41 ശതമാനം ലഭിക്കില്ലേ?

ഭരണഘടന പ്രകാരം എക്സൈസ് നികുതിയാണു സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടത്. ബിജെപി അധികാരത്തിൽ വന്നപ്പോൾ 87 ശതമാനവും ഇങ്ങനെ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട എക്സൈസ് നികുതിയാണു പെട്രോളിനും ഡീസലിനും മേൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ എക്സൈസ് നികുതിക്കു പകരം റോഡ് സെസ്സും മറ്റുമാണു ചുമത്തുന്നത്. അതു പങ്കുവയ്ക്കേണ്ടതില്ല. പങ്കുവയ്ക്കേണ്ട എക്സൈസ് നികുതി കേന്ദ്രനികുതിയുടെ 4.25 ശതമാനമേ വരൂ.

❓ അപ്പോൾ കേന്ദ്രത്തിന്റെ പെട്രോൾ-ഡീസൽ നികുതി വരുമാനം കുത്തനെ ഉയർന്നു കാണുമല്ലോ?

സംശയമെന്ത്. ബിജെപി അധികാരത്തിൽ വരുമ്പോൾ 78000 കോടി രൂപയായിരുന്നു ഈയിനത്തിലുള്ള നികുതി വരുമാനം. 2020-21-ൽ 2.23 ലക്ഷം കോടി രൂപയാണ് നികുതി വരുമാനം. 2014 മുതൽ ഇതുവരെ ബിജെപി സർക്കാർ 15 ലക്ഷം കോടി രൂപയാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിലൂടെ ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയിട്ടുള്ളത്.

❓ എന്തിനാണ് ഇത്രയും ആർത്തിയോടെ ജനങ്ങളെ പിഴിഞ്ഞ് വരുമാനം ഉണ്ടാക്കുന്നത്?

കാരണം അത്രഭീമമായ തുകയാണ് കോർപ്പറേറ്റുകൾക്കു നൽകുന്നത്. 3 വർഷം മുമ്പാണ് 1.5 ലക്ഷം കോടി രൂപ കോർപ്പറേറ്റ് നികുതിയിളവ് നൽകിയത്. ഇതിനുപുറമേ ബാങ്കുകളെ കോർപ്പറേറ്റുകൾ കൊള്ളയടിച്ചതിന്റെ കിട്ടാക്കടം എഴുതിത്തള്ളാൻ 10 ലക്ഷം കോടി രൂപ ബാങ്കുകൾക്ക് ഇതുവരെ ധനസഹായം നൽകിയിട്ടുണ്ട്. കോർപ്പറേറ്റുകളെ സഹായിക്കാനാണു ജനങ്ങളെ പിഴിയുന്നത്.

❓ ജി.എസ്.ടിയിൽ പെട്രോളും ഡീസലും കൊണ്ടുവന്നാൽ കേന്ദ്രത്തിന്റെ ഈ കൊള്ള അവസാനിപ്പിക്കാൻ കഴിയില്ലേ?

സംസ്ഥാനങ്ങളുടെ നികുതി വരുമാനവും കുത്തനെ ഇടിയും. കേന്ദ്രവും സംസ്ഥാനവും താരതമ്യേന ഉയർന്ന നികുതിയാണ് പെട്രോളിനും ഡീസലിനും മേൽ ചുമത്തിക്കൊണ്ടിരുന്നത്. ഇന്ത്യയിൽ മാത്രമല്ല, മഹാഭൂരിപക്ഷം രാജ്യങ്ങളുടെയും സ്ഥിതി ഇതാണ്. സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ ഇന്ത്യയിലെ പൊതുസ്ഥിതി ഇതായിരുന്നു. എന്നാൽ പുതിയതായി ഉണ്ടായിട്ടുള്ളത് കേന്ദ്രം നികുതി പെട്രോളിനു 3.5 മടങ്ങും ഡീസലിനു 9 മടങ്ങും ഉയർത്തി എന്നുള്ളതാണ്. ഇതു കുറച്ചാൽ ഇന്നത്തെ പ്രതിസന്ധി തീരൂം. പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് ഏതാണ്ട് 60 രൂപയിലേയ്ക്കു താഴും. ഇത് ഒഴിവാക്കുന്നതിനു വേണ്ടിയുള്ള അടവു മാത്രമാണ് ജി.എസ്.ടി വിവാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News