തൊഴിലില്ലായ്മ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുടങ്ങിയവ പരിഹരിക്കാൻ സംഘടിത ശ്രമം വേണമെന്ന് കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. പതിനൊന്നാമത് ദേശീയ വിദ്യാർത്ഥി പാർലമെന്റിൽ ഓൺലൈനായി അധ്യക്ഷത വഹിക്കുകയായിരുന്നു സ്പീക്കർ.
നിലവിലുള്ള തൊഴിലവസരങ്ങൾ നിലനിര്‍ത്തുന്നതോടോപ്പം പുതിയ മേഖലകളിൽ തൊഴിലവസരം കണ്ടെത്തണം. നഗര പ്രദേശങ്ങളിലെ യുവാക്കളെ അപേക്ഷിച്ച് ഗ്രാമീണ യുവാക്കൾക്ക് അവസരങ്ങൾ ലഭിക്കാത്ത സ്ഥിതിവിശേഷം മാറ്റണം.
കൊവിഡിന് ശേഷമുള്ള സാമ്പത്തിക പുനരുജ്ജീവനത്തിന് നടപടി വേണമെന്നും സ്പീക്കർ നിർദ്ദേശിച്ചു. സാങ്കേതിക മേഖലയിലെ കരിക്കുലം കാലാനുസൃതമാക്കുക, ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുക, കൂടുതൽ ഫിനിഷിംഗ് സ്കൂളുകൾ ആരംഭിക്കുക, സ്വകാര്യ, സർക്കാർ ജോലികൾക്കായി ജോബ് പോർട്ടലുകൾ ആരംഭിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സ്പീക്കർ മുന്നോട്ട് വച്ചു.
മുൻ കേന്ദ്രമന്ത്രി ജയറാം രമേശ്, ഉത്തരാഖണ്ഡ് മുൻ സ്പീക്കർ ഗോവിന്ദ് സിംഗ് കുജ്വാൾ എം.എൽ.എ, രാജ്യസഭാംഗം വിവേക് കെ.തൻക, ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ, ആൾ ജപ്പാൻ അസോസിയേഷൻ ഓഫ് ഇന്ത്യൻസ് ചെയർമാൻ യോഗേന്ദ്രപുരാണിക് ,ജനറിക് ആധാർ സ്ഥാപക ചെയർമാൻ അർജുൻ ദേശ്പാണ്ഡെ, ലഡാക്കിൽ നിന്നുള്ള ലോകസഭാംഗം ജയാംഗ് സെറിംഗ് നോംഗ്യാൽ എന്നിവർ സംസാരിച്ചു.
ഓൺലൈൻ, ഓഫ് ലൈൻ വിദ്യാഭ്യാസം സന്തുലിതമായ രീതിയിൽ നടത്തുക, പരിസ്ഥിതി സംരക്ഷണം നടപ്പാക്കുന്നതിൽ ജില്ലാ-ബ്ലോക്ക് തലങ്ങളിൽ യുവാക്കളെയും പങ്കെടുപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും വിദ്യാർത്ഥി പാർലമെന്റ് അംഗീകരിച്ചു.
കേന്ദ്രയുവജനകാര്യ മന്ത്രാലയം, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, മനുഷ്യാവകാശത്തിനായുള്ള യുനെസ്കോ ചെയർ എന്നിവയുടെ സഹായത്തോടെ ഛാത്ര സംസദ് ഫൗണ്ടേഷനും എം.ഐ.ടി സ്കൂൾ ഓഫ് ഗവണ്മെന്റുമാണ് വിദ്യാർത്ഥി പാർലമെന്റ് സംഘടിപ്പിക്കുന്നത്.
വെർച്വലായി നടക്കുന്ന ആറു ദിവസത്തെ പരിപാടിയിൽ 450 സർവകലാശാലകളിൽ നിന്നായി 15,000 വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here