ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി തങ്ങിനില്‍ക്കുന്ന ആ ശബ്ദം ഓർമയായിട്ട്, നൊമ്പരപ്പെടുത്തുന്ന ഓർമപ്പെടുത്തലായിട്ട് ഇന്ന് ഒരു വർഷമാകുന്നു.. എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമദിനത്തിൽ കേട്ട് മതിവരാത്ത ഗാനങ്ങൾ അദ്ദേഹത്തെ അനശ്വരനാക്കുന്നു.
കേൾവിക്കാരന്റെ ആത്മവിലലിയുന്ന സംഗീതമായി വേണം എസ് പി ബിയെ തിരിച്ചറിയാൻ. കൊവിഡ് ബാധയ്ക്ക് തൊട്ടു മുന്‍പ് വരെ സംഗീതലോകത്ത് സജീവമായിരുന്ന ഗായകന്‍. ഒത്തൊരുമയോടെ പ്രതിസന്ധികളെ നേരിടണം എന്ന് അവസാനം വരെ പാടി പഠിപ്പിച്ച ഗായകൻ. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് കൊവിഡ് കാലത്ത് റഫീഖ് അഹമ്മദ് എഴുതിയ ഒരു പാട്ടാണ് അദ്ദേഹം അവസാനം പാടിയത്.
16 ഇന്ത്യൻ ഭാഷകളിലായി 40000ത്തിലേറെ പാട്ടുകളാണ് അദ്ദേഹം പാടിയത്.ഏറ്റവും കൂടുതൽ ചലച്ചിത്ര പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോക റെക്കോർഡ് എസ് പി ബിയുടെ പേരിലാണ്.
ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്തും എസ്.പി.ബി അത്ഭുതം സൃഷ്ടിച്ചിരുന്നു. 1981 ഫെബ്രുവരി എട്ടിനായിരുന്നു ആ അത്ഭുത ദിനം. രാവിലെ ഒമ്പതു മണി മുതൽ രാത്രി ഒമ്പതുവരെയാണ് കന്നഡസിനിമയിലെ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്.
ഒരു ദിവസം 19 പാട്ടുകൾ റെക്കോർഡ് ചെയ്തും, പിന്നീടൊരിക്കൽ ഒരു ദിനം 16 ഹിന്ദി പാട്ടുകൾ റെക്കോർഡ് ചെയ്തുമൊക്കെ എസ് പി ബി സംഗീതപ്രേമികളെയും ലോകത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.
കർണാടക സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എസ്.പി.ബി ശങ്കരാഭരണത്തിലെ കർണാടക സംഗീതത്തിലധിഷ്ഠിതമായ പാട്ടുകൾ ഗംഭീരമാക്കി ദേശീയ പുരസ്കാരം നേടി സംഗീതപ്രേമികളെ വിസ്മയിപ്പിച്ചു.
‘ആയിരം നിലവേ വാ’ എന്ന് പാടി സംഗീതലോകത്തെ കീഴടക്കിയ ആ ശബ്ദം പിന്നീടങ്ങോട്ട് വിവിധ ഭാഷകളില്‍ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു. പാട്ടുജീവിതം തുടങ്ങിയതിനു ശേഷം അമ്പതു വര്‍ഷത്തോളം മുടങ്ങാതെ ദിനംപ്രതി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന അപൂര്‍വ വിസ്മയം. ഔപചാരിക സംഗീതപഠനങ്ങളൊന്നും പൂര്‍ത്തിയാക്കാതെ തന്നെ എസ് പി ബി സ്വന്തം പേര് ഉറപ്പിച്ചത് ഇന്നും അത്ഭുദത്തോടെയേ എല്ലാവര്‍ക്കും ഓർക്കാൻ ആകുന്നുള്ളു.
ലയങ്ങള്‍ക്കും താളങ്ങള്‍ക്കും രാഗങ്ങള്‍ക്കുമിടയിലൂടെ ഇഴചേര്‍ന്നൊഴുകുന്ന അഭൗമ ശബ്ദത്തിന്റെ അലയൊലികള്‍ക്ക് മരണമില്ല. ‘ശങ്കരാഭരണ’ത്തിന്റെ ആഢ്യത്തവും, ‘ഇളമൈ ഇതോ ഇതോ’യുടെ ചടുലതയും എങ്ങനെ മറക്കാനാണ്? ‘താരാപഥം ചേതോഹരം’, ‘കാക്കാല കണ്ണമ്മാ’, എന്നീ മലയാള ഗാനങ്ങളും ഹൃദ്യമാണ്.
ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റി. കേളടി കാനണിയിലെ അഭിനയവും ആലാപനവും ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടത് തന്നെയായിരുന്നു. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തെ തേടിയെത്തി.
കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിത്തീർന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകി. കമൽ ഹാസൻ, രജനീകാന്ത്, വിഷ്ണുവർദ്ധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.
തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽ ഹാസന്റെ സ്ഥിരം ഡബ്ബിംഗ് ആർട്ടിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തിറെ തെലുങ്ക് പതിപ്പിനായി, കമൽ ഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഏഴ് കഥാപാത്രങ്ങൾക്ക് (ഒരു സ്ത്രീ കഥാപാത്രമടക്കം) അദ്ദേഹം ശബ്ദം നൽകി.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4-നാണ് എസ്.പി.ബി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമാണ് അദ്ദേഹത്തിനുള്ളത്. എഞ്ചിനിയറാകാൻ ആഗ്രഹിച്ചിരുന്ന എസ്.പി.ബി അനന്തപൂരിലെ JNTU എൻജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ല.
പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ ചേർന്നു. പക്ഷേ അപ്പോഴൊക്കെയും സംഗീതം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെന്നൈയിലെ ചില ആലാപന മത്സരങ്ങളിൽ മികച്ച ഗായകനായി അദ്ദേഹം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇതുതന്നെയാണ് സിനിമയിലേക്കുള്ള വഴി തുറന്നതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here