പഞ്ചാബ് മന്ത്രിസഭയിൽ അഴിച്ച് പണിക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചെന്നി. മന്ത്രി സഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾക്കായി ചെന്നിയെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയും ഇത് സംബന്ധിച്ച് ചെന്നിയുമായി ഇന്നലെ ചർച്ചകൾ നടത്തിയിരുന്നു.
അമരീന്ദർ സിംഗുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ തൽ സ്ഥാനങ്ങളിൽ നിന്നും മാറ്റുന്ന നടപടിയുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മന്ത്രി സഭയിലും അഴിച്ചു പണിക്ക് ചരൺജിത്ത് സിംഗ് ചെന്നി തുടക്കം കുറിച്ചിരിക്കുന്നത്. മന്ത്രി സഭയിൽ അടിയന്തര മാറ്റങ്ങൾ വേണമെന്ന് ചെന്നി കോൺഗ്രസ് ദേശീയ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് ഇന്നലെ രാഹുൽ ഗാന്ധിയും ചെന്നിയുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനൊടുവിലാണ് ഹൈക്കമാൻഡ് കൂടുതൽ ചർച്ചകൾക്കായി ചെന്നിയെ ദില്ലിക്ക് വിളിപ്പിച്ചത്. നിലവിലുള്ള അമരീന്ദർ സിംഗ് മന്ത്രി സഭ മുതലുള്ള മന്ത്രിമാരെ മാറ്റുന്ന കാര്യത്തിൽ കേന്ദ്രത്തിനും സിദ്ധുവിന്റെ വിശ്വസ്തനായ ചെന്നിയുടെ തീരുമാനത്തോട് യോജിക്കാൻ കഴിഞ്ഞിട്ടില്ല.
നിലവിലെ മന്ത്രിമാരെ മാറ്റുന്നത് തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ എം എൽ എ മാരെ പിണക്കുന്ന നടപടിയാകുമെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. അതേസമയം കോൺഗസ് കേന്ദ്ര നേതൃത്വത്തിന് എതിരായ പരസ്യപ്പോര് അമരീന്ദർ സിംഗ് തുടരുകയാണ്. കെ സി വേണ്ടു ഗോപാൽ, അജയ് മാക്കൻ, രൺദീപ് സുർജേവാല എന്നിവർക്ക് എങ്ങനെ നിലവിലെ പഞ്ചാണ് മന്ത്രി സഭയിലെ മന്ത്രിമാരുടെ കാര്യക്ഷമത അളക്കാൻ കഴിയും എന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് ചോദിക്കുന്നത്.
നയതന്ത്ര ബന്ധങ്ങളിൽ അനുഭവജ്ഞാനമില്ലാത്തതിനാൽ പാക്കിസ്ഥാനോട് ചേർന്ന് കിടക്കുന്ന പഞ്ചാബിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായ ചെന്നിയേയും അമരീന്ദർ നേരത്തെ വിമർശിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here