അദ്ദേഹം ഒരു അത്ഭുതമായിരുന്നു; എസ്പിബിയുടെ ഓര്‍മകളില്‍ ഗായകന്‍ ശ്രീനിവാസ്

ഇന്ത്യന്‍ സംഗീത ലോകത്തെ പകരം വെയ്ക്കാനില്ലാത്ത ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഷയിലും അദ്ദേഹത്തിന്റെ ഗാനം ആസ്വദിക്കാത്ത ആരും തന്നെയുണ്ടാകില്ല

എസ്.പി.ബിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗായകന്‍ ശ്രീനിവാസ് കൈരളി ന്യൂസിനോട്

‘സിനിമാ ഗാന മേഖലയില്‍ ചുവടുറപ്പിക്കുന്ന കാലത്ത് സംഗീത സംവിധായകനായ വിദ്യാസാഗറാണ് എസ്.പി.ബി സാറിനെ ചെന്നൈയിലുള്ള ഒരു റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വെച്ച് പരിചയപ്പെടുത്തുന്നത്.

അന്ന് അവിടെ വെച്ച് അദ്ദേഹം 20 മിനിട്ട് കൊണ്ട് പാട്ട് പഠിക്കുകയും 25 മിനിട്ട് കൊണ്ട് റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഞാനാകെ അത്ഭുതപ്പെട്ടു പോയി. ഇത്ര പെട്ടന്ന് ആര്‍ക്കെങ്കിലും പാട്ട് പഠിച്ച് പാടാന്‍ പറ്റുമോ എന്നാണ് ഞാന്‍ ചിന്തിച്ചത്. ആരെങ്കിലും ഇത്ര പെട്ടന്ന് ഒരു പാട്ട് പൂര്‍ണമായും പഠിച്ച് പാടുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

ഇതിന് ശേഷം ഒരുപാട് പരിപാടികള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തു. അദ്ദേഹം പാടി തുടങ്ങിയാല്‍ ചുറ്റുമുള്ളതെല്ലാം മറന്ന് സ്വയം ആ പാട്ടിലേക്ക് അലിഞ്ഞു ചേരും. ആ കാഴ്ച കാണാന്‍ തന്നെ എന്ത് ചന്തമാണ്.

4 വര്‍ഷക്കാലം ഞങ്ങളൊന്നിച്ച് ഇന്ത്യന്‍ സിംഗേഴ്സ് റൈറ്റ്സ് അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്താണ് ഞാന്‍ സാറിനെ കൂടുതല്‍ അറിയുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും അതിനെ മറികടക്കാനുള്ള പരിഹാരവുമായി സാര്‍ എത്തുമായിരുന്നു.

കഴിഞ്ഞ വര്‍ഷം അദ്ദേഹം നമ്മളെ വിട്ട് പോയെങ്കിലും അദ്ദേഹത്തെ ഓര്‍ക്കാത്ത, അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. നമുക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല.

ഞാനെപ്പോഴും അദ്ദേഹത്തോട് പറയുമായിരുന്നു താങ്കള്‍ ഒരു അത്ഭുതമാണെന്ന്. ചിരിച്ചുകൊണ്ട് എനിക്ക് ദൈവം വരം തന്നിട്ടുണ്ടെന്ന് അദ്ദേഹം മറുപടി പറയുമായിരുന്നു. ശരിയായിരിക്കാം, അദ്ദേഹം ദൈവത്തിന്റെ പ്രസാദം ലഭിച്ച വ്യക്തി തന്നെയാണ്,’ എന്നാണ് ശ്രീനിവാസ് എസ്.പി.ബിയെ കുറിച്ച് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News