കൃഷിഭവനുകളെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കും: മന്ത്രി പി പ്രസാദ്

സംസ്ഥാനത്തെ മുഴുവൻ കൃഷി ഭവനുകളിലും പരിശോധനകൾ നടത്തി പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിംഗ്.

ജില്ലാ, ബ്ലോക്ക് ഓഫീസുകളുടെയും ഫാമുകൾ ഉൾപ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും അവലോകനത്തിന് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു. തൃശൂർ രാമനിലയത്തിൽ ജില്ലയിലെ മുതിർന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയും അല്ലാത്തവയുമായ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പേര് പോലെ കർഷർകർക്ക് സ്വന്തം വീടുകളായി തോന്നുന്ന ഇടങ്ങളായി കൃഷി ഭവനുകൾ മാറണം. കൃഷിക്കാരുമായി ജൈവികമായ നാഭീനാള ബന്ധം നിലനിർത്താൻ അവയ്ക്ക് സാധിക്കണം. എവിടെയെങ്കിലും പോരായ്മകളുണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കാൻ ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

കർഷകരെ ആദരവോടെ കാണുകയും അവരോട് നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവണം. വകുപ്പിന്റെ പരിപാടികളിൽ കർഷകർക്ക് മുൻനിരയിൽ തന്നെ ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നു പറഞ്ഞത് ഭംഗിവാക്കായിട്ടല്ലെന്നും അർഹിക്കുന്ന സ്ഥാനം സമൂഹം അവർക്കു നൽകേണ്ടതുണ്ട് എന്നതിനാലാണെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ കർഷകരുടെയും കൃഷിയുടെയും സംരക്ഷണത്തിനും വളർച്ചയ്ക്കും വേണ്ടിയാവണം. യോഗങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും പരമാവധി കുറച്ച് കർഷകർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിരതരാവാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വകുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ മാന്വലായി തയ്യാറാക്കുന്നതിന് പകരം കൃത്യമായ ഡാറ്റാ ബേസിന്റെ അടിസ്ഥാനത്തിൽ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കും.

നെല്ലുൽപ്പാദനത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ലെങ്കിലും പച്ചക്കറിയുടെ കാര്യത്തിൽ കേരളത്തിന് അത് എളുപ്പത്തിൽ സാധിക്കുമെന്നതിന് സമീപകാലത്തെ അനുഭവങ്ങൾ തെളിവാണെന്നും മന്ത്രി പറഞ്ഞു. മികച്ച പങ്കാളിത്തമാണ് പച്ചക്കറി ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കർഷകരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായത്. കൃഷിഭവനുകൾ സ്മാർട്ടാക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രശ്‌നങ്ങൾ ഉദ്യോഗസ്ഥരുമായി മന്ത്രി യോഗത്തിൽ ചർച്ച ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News