ദേശീയ കർഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താൽ വൻ വിജയമാക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു. കേന്ദ്ര ബിജെപി സർക്കാരിന്റെ കർഷക ദ്രോഹ നിയമത്തിനെതിരെ രാജ്യമൊന്നാകെ പങ്കെടുത്ത് നടത്തുന്ന പ്രക്ഷോഭത്തിൽ ഏവരും അണിചേരണം. അതുവഴി കേരള ജനതയുടെ വികാരം പ്രതിഫലിപ്പിക്കണം.
രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ജീവിതവൃത്തിക്കായി ആശ്രയിക്കുന്ന കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് മുന്നിലേക്ക് തള്ളിവിടുന്നതാണ് പുതിയ കേന്ദ്ര കാർഷിക നിയമം. കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള തറവിലയടക്കം എല്ലാ സുരക്ഷയും ഇതോടെ ഇല്ലാതാകും. നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കർഷകരുടെ കണ്ണീർ തുടയ്ക്കണമെന്ന അഭ്യർത്ഥന മോഡി സർക്കാർ ചെവിക്കൊള്ളുന്നില്ല. ഒരു വർഷമായി കർഷകർ നടത്തുന്ന സഹനസമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് കോർപറേറ്റുകളെ സഹായിക്കാനാണ്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ക്രമാതീത വിലവർധനമൂലം നാട്ടുകാർക്കുള്ള ജീവിത പ്രയാസങ്ങളും ചെറുതല്ല. നിത്യോപയോഗ സാധനങ്ങളുടെ വില താങ്ങാനാവാത്ത വിധം കുതിക്കുന്നു. അടുക്കളകൾ അടച്ചിടേണ്ട ഗതികേടിലേക്കെത്തിക്കും വിധമാണ് പാചകവാതക വിലവർധന. രാജ്യത്തെ ജനങ്ങൾ നിത്യജീവിതത്തിൽ നേരിടുന്ന ഇത്തരം പ്രതിസന്ധികളും ഹർത്താലിൽ പ്രതിഫലിക്കും. ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന കൂട്ടായ്മകളും വിജയിപ്പിക്കണമെന്ന് എ വിജയരാഘവൻ പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here