പരാതി നൽകി 24 മണിക്കൂറിനുള്ളിൽ പരിഹാരവുമായി മന്ത്രി കെ രാജൻ

പീച്ചി ജി എച്ച് എസ് എസ് സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തിയാക്കി നവംബർ ഒന്നിന് തന്നെ തുറക്കും. ഞായറാഴ്ച്ച പീച്ചി സ്കൂളിലെ വിജയോത്സവം പരിപാടിയിൽ പങ്കെടുക്കാനെത്തിയ റവന്യൂമന്ത്രിയോട് സ്കൂൾ തുറക്കുന്നത് സംബന്ധിച്ച ആശങ്ക അധികൃതർ
പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം മന്ത്രി വിളിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചെലവിട്ടാണ് കെട്ടിട നിർമ്മാണം പൂർത്തിയായത്. എന്നാൽ കെട്ടിട നമ്പറും വൈദ്യുതി കളക്ഷനും ലഭ്യമല്ലാത്തതിനാൽ. ഹയർ സെക്കന്ററിയുടെ പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേയ്ക്ക് മാറാൻ കഴിഞ്ഞില്ല.

ഈ പ്രതിസന്ധി സ്കൂൾ അധികൃതർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും 24 മണിക്കുറിനുള്ളിൽ വൈദ്യുതി നൽകുമെന്ന് കെ എസ് ഇ ബി
എൻജിനീയർ ഉറപ്പ് നൽകുകയും ചെയ്തു.

പഞ്ചായത്ത് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് പണി പൂർത്തികരിച്ച രേഖകൾ നൽകിയാൽ എത്രയും പെട്ടന്ന് കെട്ടിട നമ്പർ നൽകാമെന്ന് പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ ഉറപ്പ് നൽകി.

പീച്ചി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന് മുന്നിലുള്ള മള്‍ട്ടിപ്പര്‍പസ് സിന്തറ്റിക് കോര്‍ട്ടിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശിച്ചു. വോളി ബോള്‍, ടെന്നീസ് എന്നിവ കളിക്കുന്നതിനായുള്ള സിന്തറ്റിക് കോര്‍ട്ട് ഒരുക്കാനും ഗ്രൗണ്ട് വർക്ക് ചെയ്ത് മഴവെളളം കെട്ടി നിൽക്കുന്നതിന് പരിഹാരം കാണാനും മന്ത്രി കരാറുകാരനോട് നിർദ്ദേശിച്ചു.

എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കി ഒക്ടോബർ 10ന് കെട്ടിടം നൽകാമെന്ന് കരാറുകാരാൻ മന്ത്രിക്ക് ഉറപ്പ് നൽകി. ഓൺലൈൻ യോഗത്തിൽ തൃശൂർ തഹസിൽദാർ ജയശ്രീ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പ്രിൻസിപ്പാൾ കെ വിജയൻ, കെ എസ് ഇ ബി അസിസ്റ്റന്റ് എൻജിനീയർ, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, പി ടി എ പ്രസിഡന്റ് ചാക്കോ അബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം കെ സാജു, കോൺട്രാക്ടർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here