ചിറക്കൽ രാജാസ് സ്‌കൂൾ അഴിമതികേസ് പിൻവലിക്കാൻ കെ സുധാകരൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരനും സുധാകരന്റെ മുൻ ഡ്രൈവറുമായ പ്രശാന്ത് ബാബു. ചെന്നൈ ആസ്ഥാനമായുള്ള ചിട്ടി കമ്പനി ഉടമ ഇടപെട്ടാണ് വയനാട് ഉള്ള സഹോദരൻ വഴി തന്നെ സമീപിച്ചതെന്നും പ്രശാന്ത് ബാബു പറഞ്ഞു. കേസ് പിൻവലിച്ചില്ലെങ്കിൽ രണ്ടു കാലിൽ നടക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രശാന്ത് ബാബു ആരോപിച്ചു.
കെ സുധാകരനെതിരെ വിജിലൻസിൽ നൽകിയ പരാതി പിൻലിക്കാൻ ഇടനിലക്കാരൻ വഴി കെ സുധാകരൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പ്രശാന്ത് ബാബു പറഞ്ഞു. സുധാകരനുമായി സാമ്പത്തിക ഇടപാടുകളുള്ള ചിട്ടി കമ്പനി മുതലാളി വഴിയാണ് ഒത്തുതീർപ്പിന് ശ്രമിച്ചത്. പണം വാങ്ങി ഒത്തുതീർപ്പിന് തയ്യാറാകില്ലെന്ന് മനസിലായപ്പോൾ ഭീഷണിയുടെ സ്വരം പുറത്തെടുത്തെന്നും പ്രശാന്ത് ബാബു പറഞ്ഞു.
സുധാകരൻ അഴിമതി പണം നിക്ഷേപിച്ച ചിട്ടി കമ്പനിയിലേക്ക് അന്വേഷണം എത്തിയപ്പോഴാണ് കോഴ വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും കേസ് പിൻവലിപ്പിക്കാനുള്ള ശ്രമം നടന്നത്. ഭീഷണിക്ക് വഴങ്ങില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പ്രശാന്ത് ബാബു പറഞ്ഞു. വിജിലൻസ് കേസിൽ തെളിവ് നൽകാൻ കഴിഞ്ഞിട്ടില്ലെന്ന സുധാകരന്റെ ആക്ഷേപം ശരിയല്ല. തെളിവുകൾ വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും കേസ് അന്വേഷണം നേർ വഴിക്ക് തന്നെയാണ് നീങ്ങുന്നതെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here