പ്രസവിക്കാന്‍ ഭയന്ന് നാട്ടുമരുന്ന് കഴിച്ച് ഗര്‍ഭഛിദ്രത്തിനുശ്രമിച്ചു; യുവതി മരിച്ചു

പ്രസവിക്കാന്‍ ഭയന്ന് നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിനുശ്രമിച്ച യുവതി മരിച്ചു. ചെന്നൈ കൊരട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി പ്രതാപിന്റെ ഭാര്യ ഏഴുമാസം ഗര്‍ഭിണിയായിരുന്ന കുമാരി കഞ്ജകയാണ് (23) മരിച്ചത്. ഇരുവരും കെട്ടിടനിര്‍മാണ തൊഴിലാളികളായിരുന്നു. ഈ മാസമാദ്യം ഒഡിഷയിലുള്ള കുമാരിയുടെ മൂത്തസഹോദരി പ്രസവത്തെത്തുടര്‍ന്ന് മരിച്ചതായി പോലീസ് പറഞ്ഞു.

ഗര്‍ഭിണിയായ കുമാരി മരണാനന്തര ചടങ്ങുകള്‍ക്ക് സ്വദേശത്തേക്ക് പോയപ്പോള്‍ പ്രസവത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരുപാടുകാര്യങ്ങള്‍ നാട്ടുകാരില്‍നിന്നും കേട്ടറിഞ്ഞു. സഹോദരിയെപ്പോലെ താനും പ്രസവത്തിനിടെ മരിക്കുമോ എന്നു ഭയപ്പെട്ട യുവതി ഭര്‍ത്താവിനെ അറിയിക്കാതെ സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് ബന്ധുവായ സ്ത്രീയില്‍നിന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ സഹായം തേടി.

അവരാണ് യുവതിക്ക് നാട്ടുമരുന്ന് നല്‍കിയത്. മരുന്ന് കഴിച്ചുതുടങ്ങിയതോടെ അടിക്കടി യുവതിക്ക് വയറുവേദനയും മറ്റു ശാരീരികാസ്വസ്ഥതകളുമുണ്ടായിരുന്നു. എന്നാല്‍ മരുന്നിന്റെ കാര്യം ഭര്‍ത്താവിനോട് പറഞ്ഞിട്ടില്ലാത്തതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ യുവതി മറച്ചുവച്ചു.

കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണപ്പോഴാണ് കുമാരിയെ ഭര്‍ത്താവ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കില്‍പ്പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയത്. പരിശോധനയില്‍ ഗര്‍ഭാശയത്തില്‍ സങ്കീര്‍ണമായ അണുബാധ കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ശാസ്ത്രീയചികിത്സ തേടാതെ ഗര്‍ഭഛിദ്രത്തിന് നാട്ടുമരുന്ന് കഴിച്ചിരുന്നതായാണ് ബന്ധുക്കളില്‍നിന്ന് അറിഞ്ഞതെന്നും ഏഴുമാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ യഥാര്‍ഥ മരണകാരണം അറിയാനാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൊരട്ടൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News