സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ തന്നെയും കബളിപ്പിക്കാൻ ശ്രമിച്ചതായി പ്രമുഖ വ്യവസായിയും മാംഗോ മെഡോസ് ഉടമയുമായ എൻ കെ കുര്യൻ. തലനാരിഴക്കാണ് താൻ തട്ടിപ്പിൽ നിന്നും രക്ഷപെട്ടതെന്ന് കുര്യൻ ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മെഡോസിൽ കോടികൾ നിക്ഷേപിക്കാൻ തയ്യാറാണെന്നും , എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ നീക്കാൻ 8 ലക്ഷം രൂപ ആവശ്യമാണെന്നും മോൻസൻ തന്നോട് പറഞ്ഞതായി കുര്യൻ പറയുന്നു.
സമ്പന്നരെ വലയിലാക്കി മോൻസൻ പണം തട്ടുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി എൻ കെ കുര്യൻ. മാംഗോ മെഡോസ് എന്ന് തൻറെ വ്യവസായത്തിൽ പണം മുടക്കാൻ തയ്യാറായി മോൻസൻ തന്നെ സമീപിക്കുകയായിരുന്നു.
കോടികൾ നിക്ഷേപിക്കാൻ തയ്യാറാണെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ, റിസർവ് ബാങ്കിൽ നിന്നും ഫണ്ട് കിട്ടുന്നതിന് ചില തടസ്സങ്ങളുണ്ടെന്ന് പറഞ്ഞു. സാങ്കേതിക തടസ്സം നീക്കാൻ 8 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. 2012 ലായിരുന്നു ഇത്. എന്നാൽ താൻ പണം നൽകിയില്ല .
2019 ൽ രണ്ടുതവണ മോൻസൻ വീണ്ടും വിളിച്ചെങ്കിലും തനിക്ക് ഫോൺ എടുക്കാൻ കഴിഞ്ഞില്ല. തലനാരിഴയ്ക്കാണ് താൻ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടതെന്ന് എൻ കെ കുര്യൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തൻ്റെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചും, ഉന്നതരുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ചും വിസ്മയിപ്പിക്കുന്ന കഥകൾ മോൻസൻ പറഞ്ഞു. സൂപ്പർ താരങ്ങളോടൊത്തുള്ള ചിത്രങ്ങളും മറ്റും കാണിച്ച് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചതും കുര്യൻ ഫെയ്സ് ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. തലനാരിഴക്കാണ് താൻ തട്ടിപ്പിൽ നിന്നും രക്ഷപെട്ടത് എന്ന് ആശ്വസിച്ചു കൊണ്ടാണ് തൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ് എൻ കെ കുര്യൻ അവസാനിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here