പൈതൽമല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ടിന്റെ വികസനം; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിക്കും

പൈതൽമല – പാലക്കയംതട്ട് – കാഞ്ഞിരക്കൊല്ലി ടൂറിസം സർക്യൂട്ടിന്റെ വികസനവുമായി ബന്ധപ്പെട്ട് ടൂറിസം – വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥ സംഘം 02.10.2021 ശനിയാഴ്ച ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നു. രാജ്യസഭാംഗം ശ്രീ. ജോൺ ബ്രിട്ടാസ് എം.പിയുടെ അഭ്യർത്ഥന പ്രകാരം വനം-ടൂറിസം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതലയോഗ തീരുമാനപ്രകാരമാണ് ഉദ്യോഗസ്ഥതല സന്ദർശനം. സംഘത്തിന്റെ സന്ദർശനവേളയിൽ ശ്രീ. ജോൺ ബ്രിട്ടാസ് എം.പി, ശ്രീ. സജീവ് ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. ദിവ്യ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടാകുന്നതാണ്.

ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ. വിനോദ് കുമാർ ഡി.കെ, ഇക്കോ ടൂറിസം ഡയറക്ടർ ശ്രീ. അരുൺ ആർ. എസ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ശ്രീ. അനിൽ ജോസ്.ജെ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഉദ്യോഗസ്ഥസംഘമാണ് വികസനരൂപരേഖ തയ്യാറാക്കാൻ കണ്ണൂരിലെത്തുന്നത്. സംയുക്ത സംഘത്തിന്റെ റിപ്പോർട്ട് വൈകാതെ മന്ത്രിതല പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

ഉത്തരമലബാറിന്റെ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള ഈ സർക്യൂട്ടിന്റെ വികസനം വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പിന് വഴിവെക്കും. പൈതൽമല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങൾ പോലും ഇവിടെയില്ല. സ്വാഭാവിക വനത്തിന് ഭംഗം നേരിടാതെ പൈതൽമല നവീകരണം വനംവകുപ്പിന്റെ പൂർണ സഹകരണത്തോടെ നടപ്പിലാക്കാനാണ് സർക്കാറിന്റെ തീരുമാനം. പ്രവേശന സംവിധാനങ്ങൾ, ട്രക്കിംഗ് പാത്ത് വേകൾ, ശുചിമുറികൾ, പാർക്കിങ് സൗകര്യങ്ങൾ, ഇക്കോ ഷോപ്പുകൾ, വാച്ച് ടവർ, വ്യൂ പോയിന്റ് നാമകരണം, കുറിഞ്ഞിപൂക്കൾ ഉൾപ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങൾ തയ്യാറാക്കൽ, ബൈനോക്കുലർ സംവിധാനം, ടൂറിസം റിസോർട്ട് പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങൾ ഉടൻ ഏറ്റെടുത്ത് നടപ്പിലാക്കും.

കാരവാൻ പദ്ധതി, ടെന്റുകൾ, ഹട്ടുകൾ, റോപ്പ് വേ എന്നിവ ഉൾപ്പെടെ ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട പദ്ധതികൾ സംബന്ധിച്ചും വിദഗ്ധസംഘത്തിന്റെ സന്ദർശനത്തിന് ശേഷം രൂപരേഖ തയ്യാറാക്കും. പാലക്കയംതട്ടിലേക്കുള്ള റോഡുകളുടെ നവീകരണം, റൈൻ ഹട്ടുകൾ, കേബിൾ കാർ പദ്ധതി, പ്രവർത്തനരഹിതമായ സോളാർ ലൈറ്റുകളുടെ പുനഃസ്ഥാപനം, പ്രവേശന കവാടങ്ങളുടെ നിർമാണം, ശുചിമുറികൾ, ടവറുകൾ, അതിർത്തി നിർണയിച്ച് സുരക്ഷാ വേലി സ്ഥാപിക്കൽ, ഹട്ടുകൾ, ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കുഴൽകിണർ നിർമാണം, നടപ്പാത നിർമാണം, പോലീസ് എയ്ഡ് പോസ്റ്റുകൾ തുടങ്ങിയവയുടെ നിർമാണം എന്നിവ സംബന്ധിച്ചും റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. കൂടാതെ കാഞ്ഞിരക്കൊല്ലിയിലെ ടൂറിസം വികസനം സംബന്ധിച്ചും സംഘം വിശദമായ പരിശോധന നടത്തി ഈ മൂന്ന് സ്ഥലങ്ങളും ചേർത്തു കൊണ്ടുള്ള ടൂറിസം സർക്യൂട്ട് വികസനം ദ്രുതഗതിയിലാക്കുന്നത് സംബന്ധിച്ചും റിപ്പോർട്ട് നൽകും.

ശനിയാഴ്ച രാവിലെ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന സംഘം ആദ്യം പൈതൽമലയും തുടർന്ന് കാഞ്ഞിരക്കൊല്ലിയും സന്ദർശിക്കും. ഇരുകേന്ദ്രങ്ങളുടേയും വികസനത്തിൽ വനംവകുപ്പിന്റെ അനുമതികൾ നിർണായകമാണ്. തുടർന്ന് സംഘം പാലക്കയം തട്ടിലെത്തി സ്ഥിതിഗതികൾ പഠിച്ച് നിർദേശങ്ങൾ രൂപപ്പെടുത്തും.

ടൂറിസം സർക്യൂട്ടിന്റെ സമഗ്ര വികസനത്തിന് അനിവാര്യമാകുന്ന അനുബന്ധ സ്ഥലങ്ങളുടെ വികസനം, പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തൽ തുടങ്ങിയവയും ഉദ്യോഗസ്ഥസംഘത്തിന്റെ പരിഗണനയിലുണ്ട്.സന്ദർശനത്തിന്റെ അവസാന ഘട്ടമെന്ന നിലയ്ക്ക് നടുവിൽ പഞ്ചായത്ത് ഹാളിൽ ഒരു ഹ്രസ്വ അവലോകനയോഗവും നടക്കുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News