കോഴിക്കോട്ടെ നിപ ബാധ വവ്വാലിൽ നിന്നു തന്നെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൂനെ എൻഐവിയിൽ നടത്തിയ പരിശോധനയിലാണ് നിപ സാനിധ്യം കണ്ടെത്തിയത്. ചില വവ്വാലുകളുടെ സാമ്പിളിൽ നിന്നും നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായും കൂടുതൽ പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐ.സി.എം.ആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍.ഐ.വി. സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധന ഫലമാണ് പുറത്തുവന്നത്.
ഇതില്‍ താമരശ്ശേരിയില്‍ നിന്നും ശേഖരിച്ച ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐജിജി ആന്റിബോഡി യുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. 50 ഓളം പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തണം. അതിന് ശേഷം മാത്രമേ കൂടുതല്‍ സ്ഥിരീകരണങ്ങളിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
നിപ കേസ് റിപ്പോർട്ട് ചെയ്തിട്ട് 21 ദിവസം പിന്നിട്ടു. ഇൻകുബേഷൻ പിരീഡ് കഴിഞ്ഞു. ഫലപ്രദമായി നിപയെ പ്രതിരോധിക്കാൻ സാധിച്ചു, ആരോഗ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here