ഹാര്‍ട്ട്അറ്റാക്കും മരണവും; സ്ത്രീകള്‍ കരുതിയിരിക്കുക; അപകടം തൊട്ടരികില്‍

ഹാര്‍ട്ട് അറ്റാക്കിനുശേഷം പെട്ടെന്നുണ്ടാകുന്ന മരണവും പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. രോഗം തിരിച്ചറിഞ്ഞാലും വേണ്ടത്ര പരിഗണന നല്‍കാതിരിക്കുക, പ്രകടമാകുന്ന രോഗലക്ഷണങ്ങളെ തീര്‍ത്തും അവഗണിക്കുക തുടങ്ങിയ പ്രവണതകള്‍ സ്ത്രീ രോഗികളുടെ എണ്ണത്തെ കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്.

ഹൃദ്രോഗത്തിന്റെ കാര്യത്തിലും വേണ്ടത്ര ചികിത്സയും ശുശ്രൂഷയും കിട്ടുന്ന, സ്ത്രീകളുടെ എണ്ണം കുറഞ്ഞതും മരണനിരക്ക് ഉയര്‍ത്തി. പ്രമേഹരോഗികളായ സ്ത്രീകളുടെ എണ്ണം കൂടിയതും ഹൃദ്രോഗനിരക്ക് വര്‍ധിപ്പിച്ചു.

ആര്‍ത്തവമുള്ള പ്രായത്തില്‍ സ്ത്രീകളില്‍ സുലഭമായുണ്ടാകുന്ന ഈസ്ട്രജന്‍ ഹോര്‍മോണാണ് അവരെ ഹൃദ്രോഗസാധ്യതയില്‍നിന്ന് രക്ഷിക്കുന്നത്. രക്തത്തിലെ നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടിയാണ് ഈസ്ട്രജന്‍ സംരക്ഷണം നല്‍കുന്നത്.

എല്‍.ഡി.എല്‍ എന്ന അപകടകാരിയായ കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഇതിന് കഴിയുന്നു. ഒപ്പം ശ്വേതരക്താണുക്കള്‍ കട്ട പിടിക്കുന്നത് തടയുന്നു. എന്നാല്‍, ആര്‍ത്തവ വിരാമത്തോടെ ഈസ്ട്രജന്റെ ഈ സംരക്ഷണം നഷ്ടപ്പെടുന്നതിനാല്‍ ഹൃദ്രോഗ സാധ്യത ഉയരുന്നു. രക്തസമ്മര്‍ദമുള്ളവര്‍, പ്രമേഹമുള്ളവര്‍, ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍, ഗര്‍ഭാശയത്തോടൊപ്പം അണ്ഡാശയങ്ങളും നീക്കം ചെയ്തവര്‍ ഇവര്‍ക്ക് ഈ പരിരക്ഷ നേരത്തേ തന്നെ നഷ്ടപ്പെടാം.

സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് ഹൃദ്രോഗലക്ഷണങ്ങള്‍ തീവ്രതയിലും പ്രകടനത്തിലും വ്യത്യസ്തത പുലര്‍ത്താറുണ്ട്. നെഞ്ചിലെ ഭാരം, നെഞ്ചിടിപ്പ്, വേദന പടരുന്ന രീതി, ശ്വാസതടസ്സം, തളര്‍ച്ച ഇവ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ വരാമെങ്കിലും മിക്ക സ്ത്രീകളിലും പലപ്പോഴും ഇത് തീവ്രമാകാറില്ല.

കൂടാതെ സ്ത്രീകളില്‍ മിക്കവാറും നെഞ്ച് വേദനക്ക് പകരം തലചുറ്റല്‍, താടിയെല്ലിന് വേദന, തളര്‍ച്ച, മുതുകില്‍ പുറംഭാഗത്ത് വേദന, പുകച്ചില്‍, ശ്വാസതടസ്സം, നെഞ്ചെരിച്ചില്‍, മനം പുരട്ടല്‍, വിയര്‍പ്പ്, കിതപ്പ്, ദഹനക്കേട്, ബലക്ഷയം തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക. ഇതര രോഗങ്ങള്‍ക്കും ഇത്തരം രോഗലക്ഷണങ്ങള്‍ കാണുമെന്നതിനാല്‍ രോഗനിര്‍ണയത്തില്‍ വരുന്ന പ്രശ്‌നങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News