നേതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കമാൻഡ്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിർദേശം നൽകിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി തരീഖ് അൻവർ പ്രതികരിച്ചു.
സെമി കേഡർ സംവിധാനം ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ലെന്നും, തീരുമാനം ചർച്ചകൾക്ക് ശേഷമെന്നും തരീഖ് അൻവർ കൂട്ടിച്ചേർത്തു. എഐസിസി അംഗത്വത്തിൽ നിന്നുള്ള വി എം സുധീരന്റെ രാജി ഹൈക്കമാൻഡ് അംഗീകരിച്ചില്ലെന്നും താരിഖ് അൻവർ ദില്ലിയിൽ പ്രതികരിച്ചു. അതേസമയം, പാർട്ടി വിട്ട് പോകുന്നവർക്ക് പോകാമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഇടയിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടെന്നു തന്നെയാണ് താരിഖ് അൻവറിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. പുതിയ കെപിസിസി നേതൃത്വത്തിന്റെ പല തീരുമാനങ്ങളും കൂടി ആലോചനകൾ ഇല്ലാതെ ഉള്ളതെന്ന സുധീരൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ വാക്കുകൾ ശരിവയ്ക്കുന്നതാണ് താരിഖ് അൻവറിന്റെ പ്രതികരണം.
കേരളത്തിലെ പ്രശ്നങ്ങളെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകേണ്ടതിന്റെ ആവശ്യം നിലവിലില്ലെന്നും, പാർട്ടി വിട്ടു പോകുന്നവർ അധികാരവും പദവിയും തേടി പോകുന്നവരെന്നും തരീഖ് അൻവർ കൂട്ടിച്ചേർത്തു. സെമി കേഡർ സംവിധാനത്തെ കുറിച്ചും തീരുമാനം കൈകൊണ്ടിട്ടില്ല. കെപിസിസി പുനഃസംഘടന ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ അധ്യക്ഷനും പുതിയ പ്രതിപക്ഷ നേതാവും വന്നിട്ടും സംസ്ഥാനത്തെ കാര്യങ്ങൾ നല്ലരീതിയിൽ പോകാത്തതിൽ ഹൈക്കമാൻഡ് അതൃപ്തിയിലാണ്.എന്നാൽ വിഎം സുധീരന്റെ രാജിയിലും നേതൃത്വത്തിനു എതിർ അഭിപ്രായങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ രാജികാര്യത്തിൽ എഐസിസി തീരുമാനം എടുത്തിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here