വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം ബ്രസീലിയൻ ഫുട്‌ബോള്‍ ഇതിഹാസം പെലെ സുഖം പ്രാപിക്കുന്നു. പെലെ എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്ന് മകള്‍ കെലി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കെലി ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ആശുപത്രിയില്‍ നിന്നുള്ള വീഡിയോയും പെലെയുടെ മകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ പെലെ ഏതു ദിവസം ആശുപത്രി വിടുമെന്ന കാര്യം കെലി വ്യക്തമാക്കിയിട്ടില്ല. വ്യാഴാഴ്ച്ച ഡിസ്ചാര്‍ജ് ആകുമെന്ന് ബ്രസീലിയന്‍ മാധ്യമമായ എസ്റ്റാഡോ ഡി സാവോ പോളോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മാസത്തോളമായി നീണ്ട ആശുപത്രി വാസമാണ് ഇതോടെ അവസാനിക്കുക.
സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് പെലെ ശസ്ത്രക്രിയക്ക് വിധേയനായത്. ഓഗസ്റ്റ് അവസാനത്തോടെ മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് കാർഡിയോ വാസ്കുലാർ പരിശോധനയിലാണ് പെലെയുടെ വൻകുടലിൽ ട്യൂമർ ശ്രദ്ധയിൽ പെട്ടത്. ആഗസ്റ്റ് 31 മുതൽ 80കാരനായ പെലെ ആശുപത്രിയിൽ ചികിത്സയിലാണ്.തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു.
അതേസമയം, പെലെ അബോധാവസ്ഥയിലായി എന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പെലെ തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ‘സുഹൃത്തുക്കളേ, ഞാൻ അബോധാവസ്ഥയിലല്ല. ഞാൻ വളരെ ആരോഗ്യവാനാണ്. കോവിഡ് കാരണം ചെയ്യാൻ കഴിയാതെ പോയ പരിശോധനകൾ പൂർത്തിയാക്കുന്നതിനാണ് ആശുപത്രിയിൽ എത്തിയത്’ – പെലെ കുറിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ തുടരുന്ന വിവരം പെലെ അന്ന് വെളിപ്പെടുത്തിയിരുന്നില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here