ഗോവയിലേക്ക് കണ്ണ് വെച്ച് മമത ബാനര്‍ജി; ഗോവയിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ഗോവ മുന്‍ മുഖ്യമന്ത്രിയും എം എല്‍ എയുമായ ലൂസിഞ്ഞോ ഫലേറൊ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് ദേശീയ നേതൃത്വത്തിന് തലവേദന ആകുകയാണ്. കോണ്‍ഗ്രസ് താരതമ്യേന ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഗോവയില്‍ കടന്നു കയറാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.

പഞ്ചാബിനു പിന്നാലെ ഗോവയിലും കോണ്‍ഗ്രസ്സ് രൂക്ഷ പ്രതിസന്ധിയാണ് നേരിടുന്നത്.. കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളുള്‍പ്പടെ പാര്‍ട്ടി വിടുമ്പോള്‍ ഹൈ കമാന്റ് കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുന്നു.രണ്ട് ദിവസം മുന്നേ എംഎല്‍എ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ ഗോവ മുഖ്യമന്ത്രിയും ഏഴുതവണ എം.എല്‍.എയുമായിരുന്ന ലൂസിഞ്ഞോ ഫലേറൊ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ച തടയാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് രാജിക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കയച്ച കത്തില്‍ ഫലേറോ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ്സ് ഗോവയില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഗോവയിലേക്ക് കണ്ണ് വെക്കുകയാണ് മമത. ബംഗാളിലെ ഉപതിരഞ്ഞെടുപ്പിന് ശേഷം മമത ഗോവ സന്ദര്‍ശിക്കും. ഗോവയില്‍ ഫലേറോയേ മുന്‍ നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് മമത ബാനര്‍ജി. ഇതിന് മുന്നോടിയായി ഗോവയില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ പതാകകളും മമത ബാനര്‍ജിയുടെ ഫ്‌ളക്‌സുക്കളും ഉയര്‍ന്നിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയും ഗോവയില്‍ അക്കൗണ്ട് തുടങ്ങാനുള്ള പരിശ്രമത്തിലാണ്. ഇതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രവാചനാതീതമായ മത്സരമാണ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here