മോഷ്ടിച്ച പച്ച വാഴക്കുല മഞ്ഞ പെയിന്റടിച്ച് വിറ്റു; 2 പേർ അറസ്റ്റിൽ

മോഷ്ടിച്ച പച്ച വാഴക്കുല മഞ്ഞ പെയിന്റടിച്ച് പഴുത്തതെന്ന് പറഞ്ഞ് വിറ്റു. സംഭവത്തിൽ 2 പേർ പിടിയിലായി. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ ഏബ്രഹാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പൊലീസിന്റെ പിടിയിലായത്. 200 വാഴക്കുലകളാണ് 7 മാസത്തിനിടെ സംഘം മോഷ്ടിച്ചത്.

സംഭവത്തെക്കുറിച്ച് കമ്പംമെട്ട് പൊലീസ് പറയുന്നതിങ്ങനെ: തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പോൾസൺ സോളമൻ കമ്പംമെട്ടിനു സമീപം 7 ഏക്കർ ഏലത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഇടവിളയായി 2,500 ഏത്തവാഴകളും നട്ടു. തമിഴ്നാട്ടിൽ നിന്നു വാഴവിത്ത് എത്തിച്ച് ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് കൃഷി ആരംഭിച്ചത്.

കഴിഞ്ഞ 7 മാസമായി പോൾസന്റെ സ്ഥലത്ത് നിന്നു വാഴക്കുല മോഷണം പോയിരുന്നു. ആദ്യം 1, 2 കുലകൾ മാത്രമാണ് കവർന്നത്. കാവലിനായി സൂപ്പർവൈസറെ നിയമിച്ച ശേഷവും വാഴക്കുല മോഷണം വീണ്ടും തുടർന്നു. ദിനംപ്രതി 4, 5 വാഴക്കുലകൾ വീതം നഷ്ടപ്പെട്ടു തുടങ്ങിയതോടെ ഉടമ പ്രതിസന്ധിയിലായി. വാഴക്കുലയ്ക്ക് വിപണിയിൽ വില കുറഞ്ഞതോടെ വിൽപന നടക്കാതായ അവസരം മോഷ്ടാക്കൾ ഭംഗിയായി ഉപയോഗിച്ചു.

7 മാസം കൊണ്ട് 98,000 രൂപയുടെ വാഴക്കുലയാണ് മോഷ്ടിച്ചത്. പോൾസൺ പരാതി നൽകിയതിനെത്തുടർന്ന് കമ്പംമെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഏബ്രഹാം വർഗീസ് വാഴക്കുലകൾ വിൽപന നടത്തിയതായി വിവരം ലഭിച്ചത്. പ്രതികളെയും കുല കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കണ്ടെത്തി. പെയിന്റടിച്ച കുല വാങ്ങി തട്ടിപ്പിനിരയായ കൊച്ചറയിലെ വ്യാപാരി നൽകിയ വിവരം അനുസരിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

നമ്മനശേരി റെജിയുടെ ഓട്ടോറിക്ഷയിലാണ് വാഴക്കുലകൾ വിൽപന നടത്തിയിരുന്നത്. കമ്പംമെട്ട് സിഐ വി.എസ് അനിൽകുമാർ, എസ്ഐ സന്തോഷ്കുമാർ, എഎസ്ഐ സജികുമാർ, സിപിഒ സജി രാജ്, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച 3 വാഴക്കുലകൾ പ്രതിയുടെ വീടിന്റെ പരിസരത്തു നിന്നും പോൾസന്റെ പുരയിടത്തിൽ നിന്നും പൊലീസ് കണ്ടെത്തി. പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News