ജനാധിപത്യത്തിനു വേണ്ടി സംസാരിക്കുന്നവരെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുന്നു; എ വിജയ രാഘവന്‍

ദേശീയതലത്തിലേക്കാള്‍ വേഗതയില്‍ കേരളത്തില്‍ കോണ്‍ഗ്രസ് തകരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍. ജനാധിപത്യത്തിനുവേണ്ടി സംസാരിക്കുന്നവരെ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുത്തുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ബിജെപിക്കെതിരായ ബഹുജനമുന്നേറ്റം ഉയര്‍ത്തേണ്ട സമയമാണിത്. എന്നാല്‍ ബഹുജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ല. ഒരുപദവിയിലുമില്ലാത്ത രാഹുല്‍ഗാന്ധിയാണ് മുഖ്യമന്ത്രി സ്ഥാനത്തുള്ളവരെ മാറ്റുകയും ഇടപെടുകയും ചെയ്യുന്നത്. സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും അടങ്ങുന്ന നെഹ്റു കുടുംബത്തിന് നിലവിലെ അപകടകരമായ രാഷ്ട്രീയ സാഹചര്യം മനസിലാകാത്തതിന്റെ ദുരന്തമാണ് കോണ്‍ഗ്രസ് നേരിടുന്നത്.

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം നേരിടാന്‍ സാധ്യതയുള്ളയിടങ്ങളില്‍ കോണ്‍ഗ്രസ് സ്വയം തോറ്റുകൊടുക്കുകയാണ്. നിസഹായതയാണ് തന്റെ അവസ്ഥയെന്നാണ് മുതിര്‍ന്ന നേതാവ് പി ചിദംബരം പറയുന്നത്. വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ അക്രമിക്കും എന്ന അനുഭവമാണ് കപില്‍ സിബലിനുണ്ടായത്. ആ അവസ്ഥ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിലും സംഭവിക്കുന്നത്.

അഭിപ്രായം പറയണമെങ്കില്‍ സ്വന്തം സ്ഥാനം രാജിവെക്കണം എന്ന അവസ്ഥയിലേക്ക് വി എം സുധീരനെപോലുള്ള നേതാക്കള്‍ക്ക് വരെ എത്തുകയുണ്ടായി. വലിയ പദവികളില്ലാത്തതിനാല്‍ രമേശ് ചെന്നിത്തല ചില്ലറ പദവികള്‍ രാജിവെച്ചു. ആത്മാഭിമാനം ഉള്ളവര്‍ കോണ്‍ഗ്രസ് വിടുകയാണ്. യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയര്‍മാനായിരുന്ന സോളമന്‍ അലക്സ് സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ഇനിയും ധാരാളം നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരും. അവര്‍ക്കായി തിരുവന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്വീകരണ പരിപാടി സംഘടിപ്പിക്കും.

മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രചരണപരിപാടിള്‍ സിപിഐ എം നടത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സെമിനാറുകള്‍ ലോക്കല്‍, ഏരിയാ സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും. ത്രിപുരയില്‍ സിപിഐ എമ്മിനുനേരെ കടുത്ത അക്രമണമാണ് ബിജെപി അഴിച്ചുവിട്ടത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. പ്രതിരോധിക്കുന്ന ത്രിപുരയിലെ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ ഫണ്ട് ശേഖരണത്തില്‍ 6,6,52,223 രൂപ കേരളത്തില്‍ നിന്ന് സമാഹരിച്ചുവെന്നും വിജയരാഘവന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here