ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം ഘട്ട അഡ്മിഷൻ കട്ട് ഓഫ് മാർക്ക് പ്രഖ്യാപിച്ച് ദില്ലി സർവകലാശാല. പല കോളേജുകളിലും 100 ശതമാനം മാർക്ക് ലഭിച്ച കുട്ടികൾക്ക് മാത്രമാണ് ഒന്നാം ഘട്ടത്തിൽ പ്രവേശനം. ഇതോടെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിസന്ധിയിലായി.
കഴിഞ്ഞ ദിവസമാണ് 2021-2024 ബാച്ചിലേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഒന്നാം ഘട്ട കട്ട് ഓഫ് മാർക്ക് ദില്ലി സർവകലാശാല പ്രഖ്യാപിച്ചത്. മുന്‍ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന കട്ട് ഓഫ് ആണ് ഇത്തവണ ദില്ലി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകൾ പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ മികച്ച കോളേജുകളുടെ എന്‍ ഐ ആര്‍ എഫ് റാങ്കിംഗ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച മിറാണ്ട ഹൗസ് കോളേജിലും ലേഡി ശ്രീറാം കോളേജിലും വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കണമെങ്കിൽ കുറഞ്ഞത് 99% മാർക്ക് എങ്കിലും പന്ത്രണ്ടാം ക്ലാസ്സിൽ ലഭിച്ചിരിക്കണം.
ശ്രീറാം കോളേജ് ഓഫ് കോമേഴ്‌സിൽ 100 ശതമാനം മാർക്ക് ലഭിച്ചവർക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ പ്രവേശനം. എന്‍ ഐ ആര്‍ എഫ് പട്ടികയിൽ 9-ാം റാങ്ക് ലഭിച്ച ഹിന്ദു കോളേജിൽ ബി എ പൊളിറ്റിക്കൽ സയന്‍സിൽ 100 ശതമാനം മാർക്ക് ഉള്ള വിദ്യാർഥികൾക്ക് മാത്രമാണ് ഒന്നാം ഘട്ടത്തിൽ അഡ്മിഷൻ ലഭിക്കുക.
ഹാൻസ്രാജ് കോളേജിലും, ദീൻ ദയാൽ ഉപാധ്യായ കോളേജിലും കമ്പ്യൂട്ടർ സയന്‍സിൽ 100 ശതമാനം ആണ് കട്ട് ഓഫ് . രാംജാസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിലും, ഫിസിക്സിലും അഡ്മിഷൻ ലഭിക്കണമെങ്കിൽ 100 ശതമാനം മാർക്ക് വിദ്യാർഥികൾക്ക് വേണം.
പല കോളേജുകളിലും 98 ശതമാനത്തിൽ കുറയാത്ത കട്ട്ഓഫുകളാണ് പുറത്ത് വിട്ടത്.99 ശതമാനത്തിനു മുകളിൽ മാർക്ക് കിട്ടാത്ത വിദ്യാർത്ഥികൾക്ക് ദില്ലി യൂണിവേഴ്സിറ്റിയിലെ മികച്ച കോളേജുകളിൽ ആദ്യ ഘട്ടത്തിൽ അഡ്മിഷൻ ലഭിക്കില്ല. ഇതോടെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിസന്ധിയിലായി.
കൊവിഡ് വ്യാപനത്തെ തുടർന്ന് സി ബി എസ് സി യും പല സംസ്ഥാനസർക്കാരുകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിയിരുന്നില്ല.ഇന്‍റേണല്‍ മാർക്കുകളും മുൻ പരീക്ഷകളിലെ മാർക്കുകളും പരിഗണിച്ചാണ് പന്ത്രണ്ടാം ക്ലാസ് മാർക്കുകൾ നിശ്ചയിച്ചത്. രാജ്യത്ത് ഇത്തവണ റെക്കോർഡ് വിജയശതമാനം ആണ് പന്ത്രണ്ടാം ക്ലാസിൽ ലഭിച്ചത്. ഇതോടെയാണ് ദില്ലി യൂണിവേഴ്സിറ്റിയിലെ കട്ട് ഓഫുകളിൽ വലിയ വർധനവുണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here