മലയാളികളുടെ പ്രിയപ്പെട്ട നടി മോനിഷയെ കുറിച്ച് മനോജ് കെ ജയൻ പങ്കുവെച്ച കുറിപ്പ് വിങ്ങലാകുന്നു. പ്രശസ്തിയുടെയും ജീവിതവിജയത്തിന്റെയും ഉന്നതിയിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായി എത്തിയ കാറപകത്തിൽ മോനിഷ മരിച്ചത്. 29 വർഷങ്ങൾക്ക് മുൻപ് വിട പറഞ്ഞ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയെ ഓർക്കുകയാണ് നടൻ മനോജ് കെ ജയൻ. മോനിഷയ്ക്ക് ഒപ്പമുള്ള പഴയകാലചിത്രങ്ങളും മനോജ് പങ്കുവച്ചിട്ടുണ്ട്.
“മോനിഷ എന്നും നൊമ്പരമുണർത്തുന്ന ഓർമ. എന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു, സഹപ്രവർത്തകയായിരുന്നു. 1990ൽ പെരുന്തച്ചനു ശേഷം ‘സാമഗാനം’ എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ ചിത്രങ്ങൾ ആണിത്. ‘കുടുംബ സമേതം’ എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു,” മനോജ് കെ ജയൻ കുറിക്കുന്നു.
കരിയറിൽ ഏറ്റവും തിരക്കുള്ള സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുക്കുന്നത്. 1992 ല്‍ ചെപ്പടി വിദ്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ചേര്‍ത്തലയിൽ വെച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന അംബാസിഡര്‍ കാര്‍ ബസുമായി കൂട്ടിയിടിച്ച് മോനിഷ മരിക്കുന്നത്.
തിരുവനന്തപുരത്തെ ലോക്കേഷനില്‍ നിന്ന് ഇരുവരും എറണാകുളത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തലയ്‌ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്തു വച്ചുതന്നെ മോനിഷ മരിച്ചു. അപകടം നടന്ന എക്‌സറേ കവല പിന്നീട് മോനിഷ കവല എന്ന് അറിയപ്പെടാൻ തുടങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here