ലാ ലിഗയിൽ എഫ്സി ബാഴ്സലോണക്കെതിരെ അത്‌ലറ്റികോ മാഡ്രിഡിന് ഉജ്ജ്വല ജയം. മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് അത്‌ലറ്റികോ മാഡ്രിഡ് ബാഴ്സയെ തകർത്തത്. ബാഴ്സയുടെ മുൻ താരം ലൂയിസ് സുവാരസ് ഒരു ഗോളടിക്കുകയും രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്തു.
അത്‌ലറ്റികോ മാഡ്രിഡിൻ്റെ തട്ടകമായ വാൻഡ മെട്രോപോളിറ്റാനയിലായിരുന്നു മത്സരം. 23ആം മിനിട്ടിൽ അവർ ലീഡെടുത്തു. തോമസ് ലീമാർ ആയിരുന്നു ഗോൾ സ്കോറർ. ലൂയിസ് സുവാരസ് ഗോളിലേക്കുള്ള വഴിയൊരുക്കി. 44ആം മിനിട്ടിൽ അത്‌ലറ്റികോ രണ്ടാം ഗോളും കണ്ടെത്തി. ഇത്തവണ ലീമാറിൻ്റെ അസിസ്റ്റിൽ നിന്ന് സുവാരസ് ആണ് ടെർ സ്റ്റേഗനെ കീഴടക്കിയത്.
ഗോൾ നേടിയതിനു ശേഷം ആഘോഷിക്കാൻ തയ്യാറാവാതിരുന്ന സുവാരസ് ബാഴ്സ ആരാധകരോട് കൈകൂപ്പി മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ, തന്നെ ബാഴ്സയിൽ നിന്ന് ഒഴിവാക്കിയ പരിശീലകൻ റൊണാൾഡ് കോമാനെ സുവാരസ് പരിഹസിച്ചു. 60 സെക്കൻഡ് നീളുന്ന ഒരു ഫോൺ കോളിലൂടെയാണ് സുവാരസിനെ തനിക്ക് ആവശ്യമില്ലെന്ന് കോമാൻ അറിയിച്ചത്. ഇതിനെ ഫോൺ കോളിൻ്റെ ആംഗ്യത്തിലൂടെ സുവാരസ് കോമാനെ പരിഹസിക്കുകയായിരുന്നു.
മത്സരത്തിലെ ജയത്തോടെ അത്‌ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് അത്‌ലറ്റികോയ്ക്കുള്ളത്. ഒന്നാമതുള്ള റയൽ മാഡ്രിഡിനും അത്ര തന്നെ പോയിന്റാണുള്ളതെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ മുന്നിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here