ഒരു നാടിന്റെ ഉണർവിനും വളർച്ചയ്ക്കുമുള്ള കാത്തിരിപ്പ് ; പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെ സന്ദർശനത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

കണ്ണൂർ ജില്ലയിലെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങൾ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എം പി. സന്ദർശനം ഹൃദ്യമായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി കുറിച്ചു.

ഗാന്ധിജയന്തി ദിനം പ്രകൃതിയോട് ചേർന്നു നിന്ന ദിവസമായിരുന്നു. കണ്ണൂർ ജില്ലയിലെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെ സന്ദർശനം എന്തുകൊണ്ടും ഹൃദ്യമായിരുന്നു. ഈ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ഒരു ടൂറിസം സർക്യൂട്ട് സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞുള്ള യാത്രയിൽ ഒട്ടേറെപ്പേർ എന്നോടൊപ്പം ചേർന്നു.

ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, പഞ്ചായത്ത് പ്രസിഡന്റ്മാരായ ബേബി ഓടംപള്ളിൽ(നടുവിൽ), ടെസ്സി ഇമ്മാനുവൽ(എരുവേശ്ശി), സാജു സേവ്യർ(പയ്യാവൂർ), ജോജി കന്നിക്കാട്ടിൽ(ആലക്കോട്), ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിങ്ങനെ വിപുലമായ സംഘം ഉണ്ടായിരുന്നു. ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരുടെ ഒരു നിര കൂടി സഞ്ചാരത്തിൽ പങ്ക് ചേർന്നപ്പോൾ പുതിയ ഒട്ടേറെ ആശയങ്ങൾ മുളപൊട്ടി.

ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ ഡി കെ, ഇക്കോ ടൂറിസം ഡയറക്ടർ അരുൺ ആർ എസ്, ഡെപ്യൂട്ടി കളക്ടർ അനിൽ ജോസ് ജെ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ പ്രശാന്ത് ടി വി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷൻ തുടങ്ങിയവരാണ് സർക്കാർ സംവിധാനത്തെ പ്രതിനിധീകരിച്ചത്. ആദ്യം പൈതൽമലയാണ് സന്ദർശിച്ചത്.

ഇടതൂർന്ന വനത്തിലൂടെ മൂന്നര കിലോമീറ്റർ മലചവിട്ടുന്നത് തന്നെ നല്ലൊരു അനുഭവമാണ്. മഴക്കാലമായതുകൊണ്ട് അട്ടയെ സൂക്ഷിക്കണം എന്ന് മാത്രം. മുകളിലെത്തിയാൽ മനംകുളിർക്കുന്ന കാഴ്ചയാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒട്ടുമിക്കവാറും പ്രദേശങ്ങൾ ഇവിടെ നിന്നും നോക്കിക്കാണാം. കൂടാതെ കർണാടകയിലെ കുടക് വനവും.

കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഒട്ടേറെപ്പേർ ഞങ്ങളുടെ മുന്നിലും പിന്നിലുമായി കാനനഭംഗി ആസ്വദിച്ച് മലകയറുന്നുണ്ടായിരുന്നു. പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയും ഏവരെയും ആകർഷിക്കുന്ന കേന്ദ്രങ്ങളാണ്. അവധിദിനമായതു കൊണ്ട് തന്നെ വെള്ളച്ചാട്ടത്തിൽ കളിക്കാൻ കുടുംബസമേതം ദൂരദേശത്തുനിന്നുപോലും ആളുകൾ എത്തിയിരുന്നു.

വൈകിട്ട് പാലക്കയംതട്ട് എത്തിയപ്പോഴേക്കും കാറ്റും മഴയും ശക്തിയായി. ഏതുനേരവും കാറ്റുവീശുന്ന സ്ഥലമാണ് പാലക്കയംതട്ട്. അതുകൊണ്ടുതന്നെ മഴത്തുള്ളികൾ ലംബമായല്ല, ചരിഞ്ഞാണ് പതിക്കുന്നത്.പൈതൽമല പോലുള്ള ടൂറിസം കേന്ദ്രങ്ങൾക്ക് അഞ്ച് പതിറ്റാണ്ട് കാലത്തെ കാലപ്പഴക്കം ഉണ്ടെങ്കിലും പൂർണതോതിൽ ലക്ഷ്യം കൈവരിക്കാനായിട്ടില്ല. നാമമാത്രമായി ചില നടപടികൾ ഉണ്ടായെന്നു മാത്രം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കൂടി യാഥാർഥ്യമായതോടെ ഈ മേഖലകളിലെ ടൂറിസം വികസനത്തിനും അനന്ത സാധ്യതകൾ കൈവന്നിട്ടുണ്ട്.

പ്രവേശന സംവിധാനങ്ങൾ, പാർക്കിങ്ങ് സൗകര്യങ്ങൾ, ട്രക്കിങ്ങ് പാത്ത് വേകളുടെ നവീകരണം, പ്രകൃതിയോടിണങ്ങുന്ന കൈവരികൾ, ട്രക്കിങ്ങ് പാത്തിൽ വിശ്രമത്തിനുള്ള സൗകര്യങ്ങൾ, ശുചിമുറികൾ, ഇക്കോ ഷോപ്പുകൾ, ദൂരദർശിനി സൗകര്യങ്ങൾ, സുരക്ഷാ വേലികൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം, ശുദ്ധജല ലഭ്യത, കുറിഞ്ഞികൾ ഉൾപ്പടെയുള്ള ജൈവസമ്പത്തുക്കളുടെ സൂചകങ്ങൾ തയ്യാറാക്കൽ, നടപ്പാതകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മികച്ച റോഡുകൾ തുടങ്ങിയവ സാധ്യമായാൽ ജനപ്രിയ കേന്ദ്രങ്ങളായി ഇവമാറും, ഒരു നാടിന്റെ ഉണർവിനും വളർച്ചയ്ക്കും ഇവ വഴി ഒരുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News