കുട്ടികൾക്കും വാക്‌സിൻ നൽകിയാലേ രാജ്യം കൊവിഡ് മഹാമാരിയിൽ നിന്ന് മുക്തമാകൂവെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ. കുട്ടികളിലെ പ്രതിരോധ ശേഷി മുതിർന്നവരുടേതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.
അവരിൽ രോഗബാധ തീവ്രമാകുന്നതിനുള്ള സാധ്യത കുറവായതിനാലാണ് വാക്‌സിനേഷൻ അവസാന ഘട്ടത്തിലേക്ക് മാറ്റിയത്. ഇനിയുള്ള ലക്ഷ്യം അവരാകണം.
രാജ്യത്ത് എട്ടു മുതൽ പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികളിൽ കൊവിഡ് വാക്‌സിനേഷൻ നടപടി വേഗത്തിലാക്കണം. സ്‌കൂളുകൾ ഓരോ ഘട്ടങ്ങളിലായി തുറക്കുന്നതിനും വാക്‌സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ദില്ലിയിൽ ഒമ്ബത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈൻ പഠനം ആരംഭിച്ചത്. ദില്ലിയിൽ സ്‌കൂൾ തുറക്കുന്നതിൽ അടുത്ത ഘട്ടം തീരുമാനിക്കാനും വാക്‌സിനേഷൻ നടപടികൾ വിലയിരുത്താനും ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു.
കൊവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും എയിംസ് ഡയറക്ടർ ഓർമപ്പെടുത്തി. ഉത്സവ വേളകൾ കൂടുതലായി വരുന്ന സാഹചാര്യത്തിൽ അടുത്ത ആറാഴ്ച മുതൽ എട്ടാഴ്ച വരെ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് വരുത്താനാകണം.
ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഷീൽഡ്, കോവാക്‌സിനുകൾക്ക് പുറമേ അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്ബനിയായ സൈഡസ് കാഡിലയുടെ നേസൽ വാക്‌സിനായ സൈക്കൊവ് ഡി ഉടൻ തന്നെ പരീക്ഷണമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here