ആര്യന്‍ ഖാനെ മൂന്ന് ദിവസത്തേക്ക് എന്‍സിബി കസ്റ്റഡിയില്‍ വിട്ടു

ആഢംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ പിടിയിലായ ബോളിവുഡ് താരം ഷാറുഖിന്റെ മകന്‍ ആര്യന്‍ ഖാനെ മൂന്ന് ദിവസത്തെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെയും കസ്റ്റഡി മൂന്നു ദിവസത്തേക്ക് നീട്ടി.

ആഡംബര കപ്പലില്‍നിന്നു ലഹരിമരുന്ന് പിടിച്ച കേസില്‍ ആര്യന്‍ ഖാനെ ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്നു നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വലിയ തോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനെക്കുറിച്ച് ആര്യന്‍ ഖാന്‍ സംസാരിക്കുന്ന ചാറ്റുകള്‍ കിട്ടിയിട്ടുണ്ടെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചിരുന്നു. ചാറ്റുകളില്‍ ചില കോഡ് വാക്കുകളില്‍ ചിലരെ വിശേഷിപ്പിച്ചിട്ടുണ്ട്.

ഇവര്‍ ആരാണെന്ന് കണ്ടെത്തണം. ചാറ്റുകളില്‍ അന്താരാഷ്ട്ര റാക്കറ്റുകളെ കുറിച്ചുള്ള സൂചനയും ഉണ്ടെന്നും എന്‍സിബി കോടതിയില്‍ പറഞ്ഞു. ആര്യന്‍ ഖാന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത അന്വേഷണ ഏജന്‍സി, നടി റിയാ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ട കേസിലെ വിധിയും കോടതിയെ ഓര്‍മിപ്പിച്ചിരുന്നു.

‘ഉപയോക്താവിനോട് അന്വേഷിച്ചില്ലെങ്കില്‍ ലഹരി എത്തിച്ചത് ആരാണെന്ന് എങ്ങനെ അറിയാനാകും? ആരാണ് ഇതിനായി പണം മുടക്കിയതെന്നും അറിയേണ്ടതുണ്ട്. രാജ്യാന്തര ലഹരിമാഫിയയുമായി ഈ സംഭവത്തിനു ബന്ധമുണ്ടെന്നാണു സൂചന. വിതരണം ചെയ്യാന്‍ കൂടിയ അളവില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നു.’- എന്‍സിബി ചൂണ്ടിക്കാട്ടി. ജാമ്യമില്ലാത്ത കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളതെന്നു കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ലഹരി ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്യന്റെ അഭിഭാഷകന്‍ നിലപാടെടുത്തു.

‘രാജ്യാന്തര ലഹരിവ്യാപാരവുമായി ബന്ധപ്പെടുത്താവുന്ന ഫോണ്‍ സംഭാഷണം ലഭിച്ചുവെന്നാണ് എന്‍സിബി ആരോപിക്കുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന സമയത്ത് ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല. പ്രത്യേക അതിഥിയായാണു കപ്പലിലേക്കു ക്ഷണിച്ചത്. ആര്യന്റെ ബാഗിലും സുഹൃത്ത് അര്‍ബാസിന്റെ ബാഗിലും ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. അര്‍ബാസില്‍നിന്നു പിടിച്ചെടുത്ത ആറു ഗ്രാം ലഹരിമരുന്ന് ചെറിയ അളവാണ്. മറ്റു ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തവരുമായി ആര്യനു ബന്ധമില്ല’- മുതിര്‍ന്ന അഭിഭാഷകന്‍ സതീഷ് മാന്‍ഷിന്‍ഡെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel