സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ ആർഎസ്എസിന്റെ ആക്രമണം

കൊല്ലത്ത് സിപിഐഎം രക്തസാക്ഷിയുടെ ബന്ധുവിന് നേരെ ആർഎസ്എസിന്റെ ആക്രമണം. കോടതി പരിസരത്തുവച്ച് രക്തസാക്ഷി ശ്രീരാജിന്റെ സഹോദരി ഭര്‍ത്താവിനെ അച്ഛന്റെ മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു. ശ്രീരാജ് വധക്കേസിൽ വിസ്താരം തുടങ്ങിയ കൊല്ലം അഡിഷണൽ സെഷൻസ് കോടതിക്ക് മുന്നിൽ വെച്ചായിരുന്നു ആർ.എസ്.എസ് അക്രമം. കുടുംബത്തെ ഇല്ലാതാക്കുമെന്നും വധഭീഷണമുഴക്കി.

ശ്രീരാജിന്റെ സഹോദരി ഭർത്താവ് എസ് മനുകുമാറിനെയാണ് സംഘം ആക്രമിച്ചത്. മറ്റൊരു സഹോദരി ഭര്‍ത്താവായ വിക്രമനും കേസിൽ ഒന്നാം സാക്ഷിയായ ശ്രീരാജിന്റെ പിതാവ് ഡി രാജേന്ദ്രൻ ആചാരിക്കും ഒപ്പമാണ് വിസ്താരത്തിന് മനുകുമാർ എത്തിയത്. ഉച്ചഭക്ഷത്തിന് കോടതി പിരിഞ്ഞപ്പോള്‍ സമീപത്തുള്ള കടയിൽ ചായ കുടിക്കാനായാണ് മൂന്നുപേരും പോയത്. ഈ സമയം കേസിലെ ഒന്നാം പ്രതി വിഷ്ണുവിന്റെ നേതൃത്വത്തിൽ ആര്‍എസ്എസ് പ്രവർത്തകര്‍ മൂവരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു കടയിലേക്ക് പോയപ്പോഴാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നവരിൽ ഒരു സംഘമെത്തി മനുകുമാറിനെ ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റ മനുകുമാര്‍ നിലത്തുവീണു. ഫോൺ തട്ടിയെടുക്കാനും ശ്രമിച്ചു. കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും മനുകുമാർ പൊലീസിനു നൽകിയ മൊഴിൽ പറയുന്നു.

അതേസമയം, ആക്രമിച്ചവര്‍ രാവിലെ മുതൽ കോടതി പരിസരത്തുണ്ടായിരുന്നതായും ഇവരെ കണ്ടാലറിയാമെന്നും രാജേന്ദ്രനും മനുകുമാറും പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കൊല്ലം എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി കാവൽ ഏർപ്പെടുത്തി. എന്നാൽ പ്രതികളെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.

കരീപ്ര നെടുമൺകാവ് ആശുപത്രിമുക്ക് സിപിഐ എം ബ്രാഞ്ച് അം​ഗവും ഡിവൈഎഫ്ഐ യൂണിറ്റ് അം​ഗവുമായിരുന്ന ശ്രീരാജിനെ 2014 വിഷു ദിനത്തിൽ അച്ഛന്റെ മുന്നിൽവെച്ചാണ് ആർഎസ്എസ് പ്രവർത്തകർ ഇരുമ്പ് ദണ്ഡും മറ്റായുധങളും ഉപയോ​ഗിച്ച് അടിച്ചു കൊന്നത്.ഏഴുപേരാണ് കേസിൽ പ്രതികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News