കോൺഗ്രസിൽ വീണ്ടും രാജി.കെ പി സി സി നിർവ്വാഹക സമിതിയംഗം പി വി ബാലചന്ദ്രനും കോൺഗ്രസ് വിട്ടു.വയനാട് മുൻ ഡി സി സി അധ്യക്ഷനായിരുന്നു.കോൺഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടെന്നും എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും അകന്നാണ് സംഘടന പ്രവർത്തിക്കുന്നതെന്നും രാജി പ്രഖ്യാപിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.എം എൽ എ ഐ സി ബാലകൃഷ്ണനെതിരായ അഴിമതിയാരോപണം പി വി ബാലചന്ദ്രൻ ആവർത്തിച്ചു.
സംസ്ഥാന കോൺഗ്രസിൽ നിന്ന് പ്രമുഖരുടെ രാജി തുടരുകയാണ്.നിർവ്വാഹക സമിതിയിൽ നിന്നുള്ള ദിവസങ്ങൾക്കിടെയുള്ള രണ്ടാമത്തെ രാജിയാണ് പിവി ബാലചന്ദ്രന്റേത്.യു ഡി എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ കോൺഗ്രസ് നേതാക്കളുടെ വൻ തട്ടിപ്പ് പരസ്യമായി തുറന്ന് പറഞ്ഞ് പി വി ബാലചന്ദ്രൻ നേരത്തേ രംഗത്തെത്തിയിരുന്നു.എം എൽ എ ഐ സി ബാലകൃഷ്ണൻ പണം വാങ്ങിയതിന് താൻ ദൃസാക്ഷിയാണെന്നും നിയമനങ്ങൾക്കായി ലക്ഷങ്ങളാണ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രമുഖരുൾപ്പെട്ട അഴിമതിയിൽ സംസ്ഥാന നേതൃത്വത്തിന് പരാതികൾ ലഭിച്ചിരുന്നെങ്കിലും നടപടിയെടുത്തില്ല.ഇതേ തുടർന്നുണ്ടായ ഭിന്നതയാണ് ജില്ലയിലെ പ്രധാന നേതാക്കളിലൊരാളുടെ രാജിയിൽ കലാശിച്ചിരിക്കുന്നത്.രാജി പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശ്ശനങ്ങളാണ് പി വി ബാലചന്ദ്രൻ ഉന്നയിച്ചത്.
കോൺഗ്രസ് വിട്ടെങ്കിലും രാഷ്ട്രീയപ്രവർത്തനം തുടരും. മറ്റ് രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കുന്നത് ഇപ്പോൾ ആലോചിക്കുന്നില്ല.അഴിമതിക്കെതിരെയും തെറ്റായ പ്രവർത്തനത്തേയും വിമർശ്ശിച്ചാൽ അവരെ തകർക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും ബാലചന്ദ്രൻ പറഞ്ഞു.കോൺഗ്രസിലെ മികച്ച സംഘാടകനും പ്രാദേശിക തലങ്ങളിൽപോലും വലിയ സ്വാധീനവുമുള്ള പി വി ബാലചന്ദ്രന്റെ രാജി ജില്ലാ കോൺഗ്രസിന് തിരിച്ചടിയാവും.വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ രാജിയിലേക്കും അത് നീണ്ടേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here