കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റ് രചയിതാവ് യേശുദാസൻ അന്തരിച്ചു. 83 വയസായിരുന്നു. പുലർച്ചെ 3.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം .മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്.
മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്, കേരളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിന്റെ കുലപതി എന്ന വിശേഷണവും ഇദ്ദേഹത്തിന് സ്വന്തം.കേരള ലളിതകലാ അക്കാദമി ഉപാധ്യക്ഷനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അധ്യക്ഷനുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2019-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
വിവിധ മുഖ്യധാരാ മാധ്യമങ്ങളിൽ കാർട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, പൗരധ്വനി, അസാധു എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ചു. ജനയുഗം ആഴ്ചപതിപ്പിലെ ‘ചന്തു’ എന്ന കാർട്ടൂൺ പരമ്പരയാണ് ആദ്യ കാർട്ടൂൺ പംക്തി. മെട്രോ വാർത്ത, ദേശാഭിമാനി എന്നീ പത്രങ്ങളിലും കാർട്ടൂണിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. കിട്ടുമ്മാവൻ, മിസിസ് നായർ, പൊന്നമ്മ സൂപ്രണ്ട് തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെ സൃഷ്ടാവാണ്. അടിയന്തരാവസ്ഥക്കാലത്ത് ‘അസാധു’ എന്ന പേരിൽ സ്വന്തമായി പ്രസിദ്ധീകരണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here