സംഗീതജ്ഞനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ വി കെ ശശിധരൻ അന്തരിച്ചു

സംഗീതജ്ഞനും ഗായകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ
വി കെ ശശിധരൻ (വി കെ എസ്) അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്നു. ​സാംസ്കാരിക പ്രവർത്തകൻ കൂടിയായ അദ്ദേഹം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി കൂടിയായിരുന്നു.

1938-ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. ആലുവ യു സി കോളേജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് 6 വർഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കൽ നിന്ന് കർണാടക സംഗീതത്തിൽ പരിശീലനം നേടുകയുണ്ടായി.

1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ ‘ശിവൻശശി’ എന്ന പേരിൽ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് ‘തീരങ്ങൾ’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി.ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു.

കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വി.കെ ശശിധരൻ വി.കെ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകി. ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാണെന്നു ഇദ്ദേഹം കരുതുന്നു. ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ സംഗീതത്തേക്കാളുപരി ആ വരികളുടെ അർത്ഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബന്ധമാണ് വി.കെ.എസിന്റെ ഗാനങ്ങളെ ഗാംഭീര്യമുള്ളതാക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന വി.കെ.എസ് നിരവധി പരിഷത്ത് കലാജാഥകൾക്കായി അനവധി ഗാനങ്ങൾക്ക് സംഗീതം നൽകി. ബർതോൾത് ബ്രഹത് , ഡോ.എം.പി .പരമേശ്വരൻ , മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു . 80 കളുടെ തുടക്കത്തിൽ കലാജാഥയിൽ പങ്കെടുത്തും, അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകൾക്കു സംഗീതാവിഷ്കാരം നിർവഹിച്ചു.

ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി ,മാനവീയം മിഷൻ , സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും ആഡിയോ ആൽബങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ,വൈസ് പ്രസിഡണ്ട്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു.1993 ൽ കൊട്ടിയം ശ്രീനാരായണ പോളിടെൿനിക്കിൽ നിന്നും ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായി വിരമിച്ചു.

വൃക്കരോഗിയായിരുന്ന വികെഎസിനെ ഡയാലിസിസിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് ബാധിതനാണെന്ന് കണ്ടെത്തുന്നത്. തുടർന്ന് കഴിഞ്ഞ ഒന്നാം തീയതി വരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്നു പുലർച്ചെ 3.30 ഓടെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: വസന്ത ലത, മകൾ:ദീപ്തി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here