പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി

സാമ്പത്തിക നിക്ഷേപ തട്ടിപ്പിന് വിധേയരായവരുടെ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സംസ്ഥാനത്ത് നിരവധി പേരില്‍ നിന്നായി 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ അന്വേഷണത്തിലിരിക്കെ കേസുകളുടെ അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതിന് 23.11. 2020ല്‍ ബഹു. കേരള ഹൈക്കോടതി ഉത്തരവിടുകയുണ്ടായി.

പ്രസ്തുത കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച 12.12. 2020 ലെ ഉത്തരവിനെ തുടര്‍ന്ന് 4,741 കേസുകള്‍ ഇതിനകം സിബിഐ ഏറ്റെടുത്തിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
നിലവില്‍ സിബിഐ യുടെ പ്രത്യേക അന്വേഷണ സംഘം ആണ് ഈ കേസിന്റെ അന്വേഷണം നടത്തിവരുന്നത്.

30.9. 2021-ന് സിബിഐയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങള്‍ പ്രകാരം 15 വാഹനമടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ ഇതിനകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കണ്ടുകെട്ടിയ ഭൂസ്വത്തുക്കളുടെ കൂടുതല്‍ വിവരം പിന്നാലെ അറിയിക്കുമെന്നും കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര ബഡ്‌സ് ആക്ട് (BANNING OF UNREGULATED DEPOSIT SCHEMES ACT, 2019) പ്രകാരം ആഭ്യന്തര വകുപ്പ് മുന്‍ സെക്രട്ടറി ശ്രീ. സഞ്ജയ് എം. കൗള്‍ ഐ.എ.എസിനെ കോംപീറ്റന്റ്  അതോറിറ്റി- 1 ആയും ധനകാര്യ റിസോഴ്‌സസ് ഓഫീസര്‍   ശ്രീ. ഗോകുല്‍ ജി. ആര്‍. ഐ.എ.എസിനെ കോംപീറ്റന്റ് അതോറിറ്റി-II ആയും നിയമിച്ചിട്ടുണ്ട്. അവരെ സഹായിക്കുന്നതിനുള്ള ഓഫീസര്‍മാരായി ജില്ലാ കളക്ടര്‍മാരേയും നിയമിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓരോ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതിയെ ബഡ്‌സ് ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളായി ഡെസിഗ്‌നേറ്റ് ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

കേസിന്റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണ്. സാമ്പത്തിക നിക്ഷേപ തട്ടിപ്പിന്  വിധേയരായവരുടെ  പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നതാണ്, മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News