മോന്‍സന്‍ മാവുങ്കലിനെതിരെയുളള കേസുകള്‍ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി സ്പര്‍ജന്‍കുമാറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു.
ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. മുനമ്പം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എല്‍.യേശുദാസ്, കൊച്ചിസിറ്റി സൈബര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍.കെ.എസ്, പളളുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സില്‍വെസ്റ്റര്‍.കെ.എക്സ്, എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എസ്.ഫൈസല്‍, പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷന്‍ എസ്.ഐ സനീഷ്.എസ്.ആര്‍, മുളവുകാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വര്‍ഗീസ്, കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ റെജി.ടി.കെ, ഫോര്‍ട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജീവന്‍, കൊച്ചി സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിഹാബ്, കൊച്ചി സിറ്റി ഡി.എച്ച്.ക്യുവിലെ സിവില്‍ പൊലീസ് ഓഫീസര്‍ മാത്യു എന്നിവരെയാണ് പുതുതായി അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത്.
അതിനിടെ കലിംഗ കല്യാൺ ഫൗണ്ടേഷൻ എന്ന കടലാസ് കമ്പനിയെ മറയാക്കിയായിരുന്നു മോൻസൻറെ തട്ടിപ്പെന്ന് അന്വേഷണ സംഘം കണ്ടെത്തി. മോൻസൻ നടത്തിയ തട്ടിപ്പിൻറെ എല്ലാ വശവും പരിശോധിക്കുമെന്ന് അന്വേഷണ സംഘത്തലവൻ ഐ ജി സ്പർജൻകുമാർ അറിയിച്ചു. ഐ ജിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിൻറെ യോഗം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചേർന്നു. അതിനിടെ മോൻസൻറെ ജാമ്യാപേക്ഷ എറണാകുളം എ സി ജെ എം കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി.
മോൻസൻ നടത്തിയ തട്ടിപ്പിൻറെ വ്യാപ്തി വ്യക്തമായതിനെത്തുടർന്നായിരുന്നു കേസന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഐ ജി സ്പർജൻകുമാറിൻറെ നേതൃത്വത്തിൽ പുതിയ സംഘത്തെ നിയോഗിച്ചത്.ഇതിനു പുറമെ കൊച്ചി സിറ്റിയിലെ ഏതാനും എസ് എച്ച് ഓമാരെയും സൈബർ പൊലീസുമടക്കം 10 പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ഇതെത്തുടർന്നാണ് ഐ ജി സ്പർജൻകുമാറിൻറെ നേതൃത്വത്തിൽ അന്വേഷണ സംഘം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ യോഗം ചേർന്നത്.മോൻസൻ നടത്തിയ തട്ടിപ്പിൻറെ എല്ലാ വശവും പരിശോധിക്കുമെന്ന് യോഗത്തിനു ശേഷം ഐ ജി പറഞ്ഞു.ഏതൊക്കെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ പണമിടപാട് നടന്നതെന്ന് കണ്ടെത്തുമെന്നും ഐ ജി സ്പർജൻകുമാർ അറിയിച്ചു.
കലിംഗ കല്യാൺ ഫൗണ്ടേഷൻ എന്ന ഇയാളുടെ കമ്പനി വെറും കടലാസ് കമ്പനിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.ഇതേ കമ്പനിയെ മറയാക്കിയായിരുന്നു ഇയാളുടെ തട്ടിപ്പ്. കലിംഗ കല്യാണിൽ മോൻസൻറെ പങ്കാളികളായിരുന്നവരെയും ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരെയും അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യും.ഇതേ സമയം എച്ച് എസ് ബി സി ബാങ്കിൻറെ സീൽ പതിച്ച വ്യാജ രേഖയുപയോഗിച്ചായിരുന്നു മോൻസൻ ഇടപാടുകാരെ വഞ്ചിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു.എന്നാൽ നിലവിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസൻ വ്യാജരേഖ നിർമ്മാണത്തെക്കുറിച്ചോ ഇതിന് സഹായം നൽകിയവരെക്കുറിച്ചോ ഇതുവരെ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.നാളെ ക്രൈംബ്രാഞ്ച് കസ്റ്റഡി അവസാനിക്കുന്നതിന് മുൻപ് ഇതെക്കുറിച്ചെന്തെങ്കിലും ഇയാൾ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here