ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് അധികൃതര്‍. ബഹ്റായിച്ചില്‍നിന്നുള്ള കര്‍ഷകന്‍ ഗുര്‍വിന്ദര്‍ സിങ്ങി (23)ന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. ഗുര്‍വിന്ദര്‍ സിങ്ങിന്റെ മരണത്തില്‍ നിരവധി സംശയം ഉണ്ടെന്ന് കര്‍ഷകരും ബന്ധുക്കളും പറഞ്ഞു.
കൊല്ലപ്പെട്ട ദല്‍ജീത് സിങ്ങിന്റെ കുടുംബാംഗങ്ങള്‍ മൃതദേഹത്തില്‍ വെടി കൊണ്ട പാടുകള്‍ ഉണ്ടെന്ന് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മൃതദേഹം ബഹ്റായിച്ചിലെത്തിച്ച് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്ന് എത്തുന്ന അഞ്ച് ഡോക്ടര്‍മാരാകും വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുകയെന്നും അധികൃതര്‍ പറഞ്ഞു.
കര്‍ഷകരായ നക്ഷത്ര സിംഗ്, ദല്‍ജീത് സിംഗ്, ലവേപ്രീത് സിംഗ്, ഗുര്‍വീന്ദര്‍ സിംഗ് എന്നിവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. നിലവില്‍ ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെട്ടന്നുണ്ടായ ആഘാതം, അമിത രക്തസ്രാവം എന്നിവയാണ് മരണകാരണമായി കാണിച്ചിരിക്കുന്നത്.
മൃതദേഹത്തില്‍ വെടികൊണ്ട പാടുകളോ വെടിയുണ്ടകളോ ഇല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ ഇത് തെറ്റാണെന്നും ദല്‍ജിത് സിംഗിന്റെ മൃതദേഹം മറ്റൊരു സംസ്ഥാനത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കഴിഞ്ഞ ഞായറാഴ്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയാണ് രാജ്യത്തെ ഞെട്ടിച്ച കൊല നടന്നത്.
നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here