വിശപ്പിന്റെ വിലയറിയുന്നവര്‍ക്ക് 20 രൂപ പൊതിച്ചോറിന്റെ മഹത്വം അറിയാം; തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ കേരളാ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മനോരമ ന്യൂസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ജനകീയ ഹോട്ടലിലെ ഭക്ഷണത്തില്‍ ആവശ്യത്തിന് ഉപ്പേരിയില്ലെന്നും കറിയില്ലെന്നും പറഞ്ഞ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറെ വൈകാതെ തന്നെ ഈ വിഷയം കേരളമൊന്നാകെ ഏറ്റെടുത്തു. ജനകീയ ഭക്ഷണശാലകളെ അനുകൂലിച്ച് ഒരുപാട് ആളുകള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. വിശപ്പിന്റെ വിലയറിയുന്നവര്‍ക്ക് 20 രൂപ പൊതിച്ചോറിന്റെ മഹത്വം അറിയാമെന്ന് ആര്യ രാജേന്ദ്രന്‍ കുറിച്ചു

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തദ്ദേശ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം പട്ടത്ത് പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടല്‍ സന്ദര്‍ശിച്ചു. 20 രൂപയ്ക്ക് പൊതിച്ചോറും, ഒഴിച്ചുകൂട്ടാനും, തോരനും, അവിയലും , അച്ചാറും ഒക്കെ അടങ്ങുന്ന മാന്യവും സമൃദ്ധവുമായ മെനുവാണ് ജനകീയ ഹോട്ടലിന്റേത്. ഒരു ദിവസം 750 മുതല്‍ 1000 വരെ ഊണ് ചിലവാകുന്നു എന്നാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കൂടി ആയ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറഞ്ഞത്. എല്ലാ വിഭാഗത്തില്‍ പെട്ടവരും ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട് എന്നും അവര്‍ പറഞ്ഞു. കച്ചവടക്കാര്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍ക്കെല്ലാം ആശ്വാസമാണ് ഈ ജനകീയ ഹോട്ടലുകള്‍. കൂടുതല്‍ ജനകീയ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ഇന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി പറഞ്ഞിട്ടുമുണ്ട്.

കോവിഡ് കാലത്താണ് അക്ഷരാത്ഥത്തില്‍ 20 രൂപ ഊണിന്റെ പ്രയോജനം നാടറിഞ്ഞത്. തിരുവനന്തപുരം നഗരസഭയിലെ ജനകീയ ഹോട്ടലുകളില്‍ മൂന്ന് നേരത്തെ ഭക്ഷണം 60 രൂപ നിരക്കില്‍ വിതരണം നടത്തുകയായിരുന്നു ചെയ്തത്. ഒരുനേരത്തേയ്ക്ക് 20 രൂപ എന്നതായിരുന്നു ആശയം. സൗജന്യമായും ചില സന്ദര്‍ഭങ്ങളില്‍ ഭക്ഷണപൊതികള്‍ നല്‍കിയിട്ടുണ്ട്. ഒരാള്‍ പോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്, മറ്റെല്ലാം വിശപ്പിന് മുന്നില്‍ ഒന്നുമല്ലാതായി തീരുമെന്ന് വിശന്നിരുന്നിട്ടുള്ളവര്‍ക്ക് മനസ്സിലാകും. ചോറിനു ഏറ്റവും മികച്ച കറി വിശപ്പാണെന്ന് ഒരു ചൊല്ല് നാട്ടുമ്പുറങ്ങളില്‍ ഉണ്ടത്രേ. സെപ്റ്റംബര്‍ മാസത്തില്‍ മാത്രം 2,17,422 ഭക്ഷണ പൊതികളാണ് ജനകീയ ഹോട്ടലുകള്‍ വഴി വിതരണം നടത്തിയിട്ടുള്ളത്. എത്രമാത്രം ജനകീയവും സ്വീകാര്യതയുമാണ് ഈ പദ്ധതിയ്ക്കെന്ന് ഇതില്‍ നിന്ന് തന്നെ മനസിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളില്‍ ഏറ്റവും വലിയ സംവിധാനമാണ് കുടുംബശ്രീ, ആ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ജനകീയ സംരംഭത്തിന്റെ വിജയം സ്ത്രീകളുടെ അധ്വാനത്തിന്റെ കൂടെ വിജയമാണ്. അവരെ ഓരോരുത്തരെയും അഭിനന്ദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel