‘കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഹോട്ടല്‍ ഊണ്‍ സമ്പ്രദായവും ഭക്ഷ്യക്ഷാമവും ആരും മറക്കണ്ട’; ജനകീയ ഹോട്ടല്‍ നാടിന്റെ വിശപ്പകറ്റുന്നുവെന്ന് ഡോ. മുരളി തുമ്മാരുകുടി

ജനകീയ ഹോട്ടലിലെ ഊണിന് കറിപോരെന്ന മനോരമ വാര്‍ത്തയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി യുഎന്‍ പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ ഡോ. മുരളി തുമ്മാരുകുടി. കേളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഹോട്ടല്‍ ഊണ്‍ സമ്പ്രദായത്തെയും ഭക്ഷ്യക്ഷാമത്തെയും ഓര്‍മ്മിപ്പിക്കുകയാണ് മുരളി തുമ്മാരുകുടി. കേരളത്തില്‍ ഉടനീളം യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് കുടുംബശ്രീ പോലുള്ള സംവിധാനം നടത്തുന്ന ഹോട്ടലുകളില്‍ നിന്നാണ്. ഇന്നലത്തെ ഭക്ഷണം അല്ല എന്ന ഉറപ്പാണ് ഇതിന് പിന്നില്‍ എന്ന വ്യക്തമാക്കുന്ന അദ്ദേഹം ഇത്തരം ഹോട്ടലുകള്‍ക്ക് തന്റെ സപ്പോര്‍ട്ടും അറിയിക്കുന്നു.

ഡോ.മുരളി തുമ്മാരകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജനകീയമായ ഊണ്

ആദ്യമായി ഹോട്ടലില്‍ നിന്നും ഊണ് കഴിച്ചത് 1973 ലാണ്. അച്ഛന്‍ തൃശൂരില്‍ ആശുപത്രിയില്‍ ആയിരുന്നു. അമ്മന്‍വന്റെ കൂടെ അച്ഛനെ കാണാന്‍ പോയപ്പോള്‍ ഉച്ചക്ക് ഹോട്ടലില്‍ നിന്നാണ് കഴിച്ചത്.

അന്ന് കേരളത്തില്‍ അരിക്ക് ക്ഷാമമുള്ള കാലമാണ്, അതുകൊണ്ട് ഹോട്ടലില്‍ രണ്ടു തരം ഊണുണ്ട്. ഒന്ന് സ്റ്റാന്‍ഡേര്‍ഡ് ഊണ്, ഒരു രൂപ ആണെന്നാണ് ഓര്‍മ്മ. അതില്‍ ഒറ്റ പ്രാവശ്യമേ ചോറ് വിളന്പൂ. ആവശ്യത്തിന് ചോറ് വേണമെങ്കില്‍ ‘സ്‌പെഷ്യല്‍ ഊണ്’ കൂപ്പണ്‍ എടുക്കണം. അതിന് ഒന്നര രൂപ ആണെന്നാണ് ഓര്‍മ്മ.

അന്നൊക്കെ ഹോട്ടലില്‍ മാത്രമല്ല വീടുകളില്‍ പോലും ഊണുകഴിഞ്ഞ് ഇല എടുത്ത് കഴിയുന്‌പോള്‍ അതില്‍ ബാക്കി വരുന്ന ചോറ് എടുക്കാന്‍ ആളുകള്‍ അടിപിടി കൂടുന്നത് സാധാരണമായിരുന്നു. അവര്‍ അതിലുള്ള ചോറ് എടുത്ത് ഉണ്ണും, ബാക്കി വന്നാല്‍ വീണ്ടും ഉണക്കി അരിയാക്കി ഉപയോഗിക്കുകയും ചെയ്യും.

ഇതൊന്നും കണ്ടിട്ടില്ലാത്ത ഒരു തലമുറ ഇപ്പോള്‍ കേരളത്തിലുണ്ട്. അത് സ്വാഭാവികമായി ഉണ്ടായതല്ല, ഒരു തലമുറ നാട്ടിലും മറുനാട്ടിലും അധ്വാനിച്ചുണ്ടാക്കിയ ഭക്ഷ്യ സുരക്ഷയാണ്. നാട്ടില്‍ കൃഷി കുറഞ്ഞിട്ടും ഇപ്പോള്‍ കേരളത്തില്‍ അരിക്ക് ക്ഷാമമില്ല, ഹോട്ടലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഊണ് ഇല്ല. ചോറ് എത്ര വേണമെങ്കിലും കഴിക്കാം, ആവശ്യത്തില്‍ കൂടുതല്‍ ചോറ് കഴിക്കുന്നതാണ് മലയാളിയുടെ ആരോഗ്യ പ്രശ്‌നങ്ങളിലെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് എന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.

കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്‌പോള്‍ ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് കുടുംബശ്രീ പോലുള്ള സംവിധാനം നടത്തുന്ന ഹോട്ടലുകളില്‍ നിന്നാണ്. ഇന്നലത്തെ ഭക്ഷണമല്ല എന്നുറപ്പുള്ളത് തന്നെ കാര്യം. പല റൂട്ടിലും ആ ഹോട്ടലുകള്‍ എവിടെയാണ് എന്ന് എനിക്കും ബേബി ചേട്ടനും അറിയാം. ഞങ്ങള്‍ അവിടെ നിര്‍ത്തും. പണ്ടൊക്കെ പതിനാറു രൂപ ആയിരുന്നു. ചോറും, മീന്‍ ചാറും മതി കഴിക്കാന്‍. വല്ലപ്പോഴും രണ്ടു മത്തി വറുത്തത് കിട്ടിയാല്‍ കുശാല്‍ ആയി. അപ്പോള്‍ ഇരുപത്തി ആറു രൂപ ആകും !

പക്ഷെ പരിചയമില്ലാത്ത റൂട്ടില്‍ പോകുന്‌പോള്‍ അത് നടക്കില്ല, കാരണം എവിടെയാണ് അടുത്ത കുടുംബശ്രീ ഹോട്ടല്‍ അല്ലെങ്കില്‍ ഇന്ത്യന്‍ കോഫി ഹൌസ് എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യന്‍ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം എന്ന് ഞാന്‍ പലരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മക് ഡൊണാള്‍ഡിനും കെ. എഫ്. സി. ക്കും ഒക്കെ ഉള്ളത് പോലെ. അതില്‍ ഏതെങ്കിലും ഒന്നില്‍ ഭക്ഷണം നന്നല്ലെങ്കില്‍, വൃത്തി കുറവാണെങ്കില്‍ സര്‍വ്വീസ് മോശമാണെങ്കില്‍ ഒക്കെ ആളുകള്‍ക്ക് റേറ്റിങ് കൊടുക്കുകയും ചെയ്യാമല്ലോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News