ലഖിംപൂർഖേരിയിലുണ്ടായത് നിർഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. കേസിന്‍റെ അന്വേഷണ പുരോഗതി നാളെ അറിയിക്കാൻ യു പി സർക്കാരിന് നിർദേശം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കും. ആരുടെയൊക്കെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കോടതി ചോദിച്ചു. എഫ്ഐആര്‍ ഇട്ട ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
ഇക്കാര്യങ്ങൾ വ്യക്തമാക്കി നാളെ വിശദമായ മറുപടി നൽകാൻ യു പി സർക്കാറിന് നിർദേശം നല്‍കി. “മരിച്ചവരുടെ കുടുംബത്തിനു അന്വേഷണം ശരിയായ രീതിയിൽ അല്ലെന്ന് പരാതിയുണ്ട്. അപകടത്തിൽ മരിച്ച കർഷകന്‍റെ മാതാവ് ഗുരുതരാവസ്ഥയിലാണെന്ന് അറിയുന്നു. ചികിത്സക്കായി നല്ല ആശുപത്രിയിലേക്ക് മാറ്റണം. എല്ലാ മെഡിക്കൽ സഹായവും നൽകണം.” – സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സർക്കാറിന് നിർദേശം നല്‍കി.
ലഖിംപൂർഖേരി സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് യുപി സർക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണവും നടക്കുന്നുണ്ടെന്നും രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും യുപി സർക്കാര്‍ കോടതിയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here