വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തോടെ കേരളാ സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയായ ജനകീയ ഹോട്ടലുകളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മനോരമ ന്യൂസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ജനകീയ ഹോട്ടലിലെ ഭക്ഷണത്തില്‍ ആവശ്യത്തിന് ഉപ്പേരിയില്ലെന്നും കറിയില്ലെന്നും പറഞ്ഞ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറെ വൈകാതെ തന്നെ ഈ വിഷയം കേരളമൊന്നാകെ ഏറ്റെടുത്തു. ജനകീയ ഭക്ഷണശാലകളെ അനുകൂലിച്ച് ഒരുപാട് ആളുകള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് പി കെ ശ്രീകാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.
ജനസംഖ്യയില്‍ പാതിയോളം മനുഷ്യര്‍ ദാരിദ്രത്തിലും അതിന്റെ പാതിയോളം പരി പൂര്‍ണ്ണ പട്ടിണിയിലും കഴിയുന്ന രാജ്യത്താണ് ഏത് വറുതിക്കാലത്തും ഒരു മനുഷ്യന്‍ പോലും പട്ടിണി കിടക്കരുത് എന്ന് ഒരു കൊച്ചു സംസ്ഥാനത്തെ ഭരണകൂടം തീരുമാനിക്കുന്നതെന്നും അതിനെ തച്ചുടയ്ക്കാം വേണ്ടി ശ്രമിക്കുന്ന ഒരു സംഘം ആളുകളുടെ പ്രതിനിധിയാണ് മനോരമയെന്നും അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
പി കെ ശ്രീകാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
കോഴിക്കോട് അമ്മ ഹോട്ടല്‍ അഥവാ അമ്മ മെസ് ഹൗസ് വളരെ പ്രസിദ്ധമാണല്ലോ.അവിടെ നിന്ന് ചോറും, പച്ചക്കറിയും മീന്‍ കറിയും,തോരനും,അച്ചാറും,പപ്പടവും അടങ്ങുന്ന ഊണും കൂട്ടത്തില്‍ ഒരു പൊരിച്ച മീനും വാങ്ങിയാല്‍ ഇന്ന് നിങ്ങള്‍ 260 രൂപ കൊടുക്കണം.അയക്കൂറ, ആവോലി, സ്രാവ് തുടങ്ങിയ വില കൂടിയ ഒന്നോ രണ്ടോ മീനുകള്‍ മാത്രം ലഭിക്കുന്ന ആ അമ്മ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുക എന്നത് പല ഭക്ഷണ പ്രേമികളുടേയും പ്രധാന ആഗ്രഹത്തില്‍ പെട്ടതാണ്.
മലയാളത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക മുന്‍ നിര ചാനലുകളും,ഏതാണ്ട് എല്ലാ ഫൂഡ് വ്‌ലോഗേഴ്സും അമ്മ ഹോട്ടലില്‍ നിന്ന് കുക്കറി പ്രോഗ്രാമോ സന്ദര്‍ശനമോ ഒക്കെയായി ഭക്ഷണം കഴിക്കാനായി എപ്പിസോഡ് കവര്‍ ചെയ്ത് കാണും.ഇന്നേ വരെ ഒരാള്‍ പോലും ഒരു കിലോ അയക്കൂറയുടെ വിലയും ഹോട്ടലില്‍ വറുത്ത മീന്‍ കഷണത്തിന്റെ വിലയുമായി തരതമ്യം ചെയ്യുകയോ, ഈ ചോറും മീന്‍ ചാറും തോരനും അച്ചാറും മീന്‍ കഷണത്തിനും കൂടി 240-270 രൂപയൊക്കെ ആകുമോ എന്നൊന്നും പരിഭവം പറഞ്ഞു കാണില്ല.മീന്‍ വറുക്കുമ്പോളുള്ള മസാലയും എണ്ണയും രുചിയുമൊക്കെ മാത്രം വര്‍ണ്ണനയില്‍ വരികയും അമ്മയും അംബികയും അങ്ങനെ അര ഡസന്‍ മെസ് ഹൗസുകള്‍ സര്‍വ്വ സ്വീകാര്യമാകുകയും ചെയ്തു.
മീനിന് കിലോയ്ക്ക് ഇരുപത് രൂപ കൂടുമ്പോള്‍ കഷണത്തിന് 10 രൂപ കൂട്ടുകയും എന്നാല്‍ മീന്‍ വില കുറയുമ്പോള്‍ ഒരു രൂപ പോലും വില കുറയാതെ നില്‍ക്കുകയും ചെയ്യുന്ന ഇത്തരം ഭക്ഷണ ശാലകളില്‍ നിന്ന് വില 260-ല്‍ നിന്ന് മുന്നൂറോ മുന്നൂറ്റി അമ്പതോ ആയാലും പരിഭവമേതുമില്ലാതെ ഭക്ഷണം കഴിച്ചു കൈ തോര്‍ത്തി ഏമ്പക്കം വിട്ട് ഇറങ്ങുന്നവരാണ് ഭൂരിഭാഗവും.
ഇതേ കോഴിക്കോട് ഞാന്‍ താമസിക്കുന്ന വീടിന് അമ്പത് മീറ്റര്‍ ദൂരെയാണ് കുടുംബശ്രീ യുടെ 20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടല്‍.ഉച്ചക്ക് 12 മണിക്ക് മുന്നേ തന്നെ ഊണ് വാങ്ങാന്‍ ആള്‍ക്കാര്‍ തിരക്കി തുടങ്ങും ഒന്നര-രണ്ട് മണിക്ക് മുന്നേ മുഴുവന്‍ പൊതിച്ചോറുകളും തീരും.അടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറി തൊഴിലാളികള്‍, പാര്‍സല്‍ കടയിലെ ലോഡിങ് തൊഴിലാളികള്‍,ലോട്ടറി കച്ചവടക്കാര്‍,ബീച്ചിലെ പെട്ടിക്കട-ഉന്തുവണ്ടി കച്ചവടക്കാര്‍ മുതല്‍ പത്തും പന്ത്രണ്ടും ആയിരം രൂപയ്ക്ക് പൊരി വെയിലത്ത് നാടു മുഴുവന്‍ ഓടേണ്ടി വരുന്ന സ്വകാര്യ കമ്പനികളുടെ മാര്‍ക്കറ്റിങ്-സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ് വരെ ഈ ജനകീയ ഹോട്ടലില്‍ നിന്ന് 20 രൂപയ്ക്ക് ഊണ് വാങ്ങാന്‍ ക്യു നില്‍ക്കുന്നുണ്ടാകും.
ദിവസം 500 രൂപയുണ്ടാക്കാന്‍ പകലന്തിയോളം പണിയെടുക്കുന്ന ഈ തൊഴിലാളി മനുഷ്യര്‍ക്ക് ഒരു ഇടത്തരം റെസ്റ്ററന്റിലെ അറുപത് രൂപ ഊണ് തന്നെ അധിക ബാധ്യതയാണ്.അമ്മയില്‍ നിന്ന് ഇരുനൂറ്റി അറുപത് രൂപയ്ക്ക് ഒരുനേരത്തെ ചോറും മീനും നമ്മള്‍ കഴിക്കുന്ന കാശിന് രണ്ടാഴ്ച്ച ഉച്ചഭക്ഷണം കഴിക്കുന്നവര്‍.അത്തരം പതിനായിരക്കണക്കിന് അതി സാധാരണ മനുഷ്യര്‍ക്കുള്ള ആശ്വാസമാണ് സര്‍ക്കാരിന്റെ ഈ ജനകീയ ഹോട്ടലുകള്‍.കുടുംബശ്രീ എന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സ്വയം സഹായ സംഘത്തിന്റെ നൂറുകണക്കിന് വനിതകളുടെ പ്രയത്‌നം കൂടിയാണ് ഇത്തരം ജനകീയ ഹോട്ടല്‍ സംരംഭം.
സര്‍ക്കാരിന്റെ ഈ സംരംഭത്തിന്റെ പേര് ‘വിശപ്പ് രഹിത കേരളമെന്നാണ്’ അല്ലാതെ മൃഷ്ടാന ഭോജന കേരളമെന്നല്ല.20 രൂപ കൊടുത്തു ആ പൊതിച്ചോറ് വാങ്ങാന്‍ നില്‍ക്കുന്ന ഒന്നൊഴിയാത്ത മനുഷ്യര്‍ക്ക് നല്ല ധാരണയുണ്ട് ആ പൊതിക്കുള്ളില്‍ എത്ര തരം വിഭവങ്ങളുണ്ടെന്നും എത്രയെണ്ണം കറികള്‍ കാണുമെന്നും.ആ ചോറില്‍,ആ കറികളില്‍ സന്തോഷം കണ്ടെത്തുന്ന വിശപ്പ് മാറ്റുന്ന ആയിരങ്ങളാണ് വീണ്ടും വീണ്ടും ആ ഭക്ഷണ ശാലകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നതും.
വിശപ്പ് രഹിതമായ സമൂഹമെന്ന ഒരു ഇടതുപക്ഷ ആശയത്തെ പ്രാവര്‍ത്തികമാക്കുന്ന ഒരു സര്‍ക്കാരിന്റെ വെല്‍ഫെയര്‍ സ്‌കീമാണ് ജനകീയ ഹോട്ടല്‍ എന്ന ആശയം.കോവിഡ് കാലത്ത് കമ്യൂണിറ്റി കിച്ചണായും ഭക്ഷ്യ കിറ്റായും നമ്മുടെ വീടുകളിലും വീട്ടു പടിക്കലും എത്തിയതും ഏത് അവസ്ഥയിലും ഒരു മനുഷ്യനും പട്ടിണി കിടക്കരുതെന്ന ഒരു മാനവിക സമീപനം പുലര്‍ത്തുന്ന ഒരു സര്‍ക്കാരിന്റെ ഈ നിര്‍ബന്ധമാണ്.
അവിടെയാണ് കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ സുഖ ശീതളിമയില്‍ ഉണ്ടുറങ്ങി കഴിയുന്നവര്‍ ക്യാമറയും തൂക്കിയിറങ്ങി ജനകീയ ഹോട്ടലിലെ ഊണില്‍ കറികള്‍ കുറവാണെന്നും തോരനില്‍ കടുക് വറുത്തില്ലെന്നും സ്റ്റോറി ചെയ്യുന്നത്.
20 രൂപക്കല്ല സൗജന്യമായി കൊടുക്കുന്ന ഭക്ഷണമായാല്‍ പോലും ആ ആഹാരം വൃത്തി ഹീനമാണെങ്കില്‍,നിലവാരമില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണം.ഇതതല്ല സര്‍ക്കാരിന്റെ ഭക്ഷ്യ കിറ്റിലെ പായസ കിറ്റില്‍ അണ്ടി പരിപ്പിന്റെ കൂടെ മുന്തിരിങ്ങയില്ല എന്ന് റിപ്പോര്‍ട്ട് ചെയ്ത അതേ കുബുദ്ധി.ഇവിടെ നിന്നൊക്കെ എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്ന എലീറ്റ് കുത്തിക്കഴപ്പ്.
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചത്രയും അന്ധനായ കമ്യൂണിസ്റ്റ് വിരോധിയാണ് കണ്ടത്തില്‍ മാമന്‍ മാപ്പിള.കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പലവട്ടം അധികാരത്തില്‍ വന്നു.അയാളുടെ മൂന്നാം തലമുറക്ക് പക്ഷേ ആത്മഹത്യ ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് ഇതുപോലെ വിഷം പരത്തി സായൂജ്യമടയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here