ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് മനേകാ ഗാന്ധിയേയും മകന്‍ വരുണ്‍ ഗാന്ധിയേയും ഒഴിവാക്കി. കാര്‍ഷിക നിയമത്തിനെതിരേയും ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയ്‌ക്കെതിരേയും വരുണ്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇരുവരേയും ഒഴിവാക്കി ദേശീയ നിര്‍വാഹകസമിതി പുനഃസംഘടിപ്പിച്ചത്. ലഖിംപുർ സംഘർഷത്തിൻ്റെ വീഡിയോ രണ്ട് തവണ ട്വീറ്റ് ചെയ്ത വരുണിൻ്റെ നടപടി നേരത്തെ ചർച്ചയായിരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊല ചെയ്ത് നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് വരുണ്‍ ഗാന്ധി പറഞ്ഞിരുന്നു.
ലഖിംപൂർ സംഘർഷത്തിൽ കർഷകരെ അനുകൂലിച്ചുള്ള നിലപാടാണ് വരുൺ സ്വീകരിച്ചിരുന്നത്. നിരപരാധികളായ കർഷകരുടെ ജീവനെടുക്കാൻ കാരണക്കാരയവർക്കെതിരെ കർശന നടപടി വേണമെന്ന് വരുൺ അഭിപ്രായപ്പെട്ടിരുന്നു. ലഖിംപൂർ സംഘർഷം ഖലിസ്ഥാൻ തീവ്രവാദികൾ ആസൂത്രണം ചെയ്തതാണെന്നായിരുന്നു ബിജെപിയുടെ ആദ്യപ്രതികരണം. എന്നാൽ വിഷയത്തിൽ ജനവികാരം എതിരാണെന്ന് കണ്ടതോടെ പാർട്ടി ദേശീയനേതൃത്വം ഇതേക്കുറിച്ച് കൂടുതൽ പ്രതികരിച്ചിരുന്നില്ല.
അതേസമയം വരുൺ ഗാന്ധി അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെ പുറത്തു വന്ന ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗങ്ങളുടെ പട്ടികയിൽ വരുണും മനേകയും ഇല്ലാതിരുന്നതോടെ വരുണിനോടുള്ള ബിജെപി നിലപാട് എന്താണെന്ന് വ്യക്തമായെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യു പിയിലെ സുൽത്താൻപൂരിൽ നിന്നുള്ള എംപിയാണ് മനേകാ ഗാന്ധി. പിലിഭിത്ത് മണ്ഡലത്തെയാണ് വരുൺ പ്രതിനിധീകരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here