ബി ജെ പി പുന:സംഘടന വിവേകപരമല്ലെന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. പുന:സംഘടന കുറച്ചു പേരെ അപമാനിക്കുന്നതാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഭിന്ന ശബ്ദങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ജനാധിപത്യ സംസ്‌കാരമാണ് ബി.ജെ.പി പുലര്‍ത്തി പോന്നത്. എതിര്‍ ശബ്ദങ്ങളോടുള്ള അസഹിഷ്ണുത അനാരോഗ്യത്തിന്റെ ലക്ഷണമായേ കാണാനാവൂ എന്നും പി പി മുകുന്ദന്‍ വിമര്‍ശിച്ചു.
ബി ജെ പി പുന സംഘടന പാര്‍ട്ടി പിന്തുടര്‍ന്നു വരുന്ന വഴികളില്‍ നിന്ന് വ്യതിചലിച്ചാണെന്ന് പി പി മുകുന്ദന്‍ ചൂണ്ടിക്കാട്ടി. അഞ്ചു ജില്ലാക്കമ്മിറ്റികളുടെ അധ്യക്ഷന്മാരെ ഒഴിവാക്കിയ രീതി ശരിയായില്ല. ഒഴിവാക്കപ്പെടുന്നവരുമായി സംസാരിച്ച ശേഷമായിരുന്നു മുമ്പ് മാറ്റങ്ങള്‍ വരുത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ രീതി അപമാനിച്ചു പുറത്താക്കലാണ് പി.ആര്‍.ശിവശങ്കരനെ ആ സ്ഥാനത്തു നിന്ന് നീക്കിയതിന് എന്തു ന്യായം കണ്ടെത്തിയാലും അവലംബിച്ച രീതി ശരിയായില്ല. ശിവശങ്കറിനെ വക്താവ് സ്ഥാനത്തു നിന്ന് മാറ്റിയെന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കത്തെഴുതുകയാണ് ചെയ്തത്. ആ വ്യക്തിയുടെ ആത്മാഭിമാനത്തെ ഹനിക്കുന്നതാണ് ഈ നടപടി.
മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നൊഴിവാക്കിയതും ശരിയായ നിലയ്ക്കല്ല. ഇപ്പോള്‍ വഹിച്ചിരുന്നതിന് പകരം മാന്യമായ പദവി നല്‍കിക്കൊണ്ട് പുന:സംഘടന പരാതി രഹിതമാക്കാമായിരുന്നു.
സമീപകാലത്ത് 5000 ത്തോളം ബി.ജെ.പിക്കാര്‍ പാര്‍ട്ടി വിട്ട് സി.പി.എം ല്‍ അടക്കം ചേര്‍ന്നത് ഇതിനോട് ചേര്‍ത്ത് കാണണം. വേറിട്ട അഭിപ്രായമുള്ളവര്‍ക്ക് കയ്പുള്ള അനുഭവങ്ങളാണ് വരാനിരിക്കുന്നതെന്ന തോന്നലുണ്ടാക്കുന്നതാണ് പുന:സംഘടന. ഈ സന്ദേശം ബി.ജെ.പിക്ക് നന്നാണോ എന്ന് ആലോചിക്കേണ്ട സമയമാണിതെന്നും പി പി മുകുന്ദന്‍ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here