യുപിയിലെ കർഷകരെ കൊന്ന സംഭവത്തിൽ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ലഖിംപൂരിലെ കൊലപാതകത്തിൽ യുപി സർക്കാരിന്റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.
സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. ഒക്ടോബർ 18ന് രാജ്യവ്യാപകമായി റെയിൽ ഉപരോധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.
ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ആശിഷ് മിശ്ര ഹാജരായിരുന്നില്ല.ഇതോടെ യുപി സർക്കാരിനെതിരെ രാജ്യവ്യാപകമായ വിമർശനം ഉയർന്നു വന്നിരുന്നു.
മന്ത്രി പുത്രനെ സംരക്ഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് കർഷക നേതാക്കളും വ്യക്തമാക്കി.സംഭവത്തിൽ യുപി സർക്കാരിന്റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേസന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി മറ്റൊരു സംവിധാനത്തിന് കേസ് കൈമാറേണ്ടി വരുമെന്ന സൂചനയും നൽകി.
ക്രൂരമായ കൊലപാതകത്തിൽ ആശിഷ് മിശ്രയ്ക്ക് മാത്രം എന്തിനാണ് ഇളവ് നൽകുന്നതെന്ന് കോടതി ചോദിച്ചു. മതിയായ നടപടി ഉണ്ടായിട്ടില്ലെന്ന് യുപി സർക്കാർ കോടതിയിൽ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആഷിഷ് മിശ്ര നിർബന്ധിതനായത്.
ആശിഷ് മിശ്രയെ മനപ്പൂർവം കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് ആശിഷ് മിശ്രയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ അറിയിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 20ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും.
അതേസമയം ലഖിംപൂരിൽ അക്രമത്തിൽ മരിച്ച മാധ്യമപ്രവർത്തകന്റെ വീട്ടിലിരുന്ന് പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.ആഷിഷ് മിശ്രയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് സിദ്ദു അറിയിച്ചു.
ലഖിംപൂർ ഖേരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കി സംയുക്ത കിസാൻ മോർച്ചയും രംഗത്തെത്തി. ഈ മാസം പന്ത്രണ്ടിന് ലഖിംപൂരിൽ പ്രതിഷേധ പരിപാടിക്ക് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. ഒക്ടോബർ 18ന് രാജ്യവ്യാപകമായി റെയിൽ ഉപരോധം സംഘടിപ്പിക്കുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിട്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here