ചോര്‍ന്നൊലിക്കാത്ത വീട്ടിലിരുന്ന് അഞ്ജലിയും അഞ്ജനയും ഇനി പഠനം തുടരും. കുടുംബം നല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് പത്തനംതിട്ട വലിയ കാവ് സ്വദേശികളായ രാജനും ഉഷാകുമാരിയും മക്കളും അടങ്ങുന്ന നാലംഗ കുടുംബത്തിന്റെ ജീവിത സ്വപ്‌നങ്ങള്‍ വീണ്ടും നിറമണിയുകയാണ്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വീടിന് മേല്‍ പതിച്ച ആഘാതം വിവരിക്കുമ്പോള്‍ ഇപ്പോഴും ഈ കുടുംബത്തിന് വാക്കുകള്‍ ഇടറുകയാണ്. വീടിന് മുന്‍ഭാഗത്തുണ്ടായിരുന്ന വന്‍മരം ശക്തമായ മഴയിലും കാറ്റിലും പെട്ട് മേല്‍ക്കുരയ്ക്ക് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു.
അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലായിരുന്നു ഈ സമയം അമ്മ ഉഷാകുമാരിയും മക്കളായ അഞ്ജലിയും അഞ്ജനയും. അച്ഛന്‍ രജനാകട്ടെ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി വീടിന് പുറത്തുമായിരുന്നു.
ദുരിതകാലം തന്നെയായിരുന്നു പിന്നീട് ഇവര്‍ക്ക്. വെയിലായാലും മഴയായാലും വീടിനുള്ളില്‍ എവിടെയും കടന്നെത്തുന്ന അവസ്ഥ. ഇതിനിടെ പ്ലാസ്റ്റിക ഷീറ്റ് മുകളില്‍ വലിച്ചു കെട്ടി ചോര്‍ച്ച താല്‍ക്കാലികമായി നിര്‍ത്തി. പിന്നെ നഷ്ടപരിഹാര തുകയ്ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി.
പലകാരണങ്ങളാല്‍ അഞ്ച് മാസത്തോളം നീണ്ടു പോയ പ്രശ്‌നം ഒടുവില്‍ വാര്‍ഡ് മെമ്പര്‍ സതീഷിന്റെ ഇടപെടലോടെ മുഖ്യമന്ത്രിയുടെ അടുത്തെത്തി. ഒടുവില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ നഷ്ടപരിഹാര തുക വേഗത്തില്‍ ഇവരുടെ കൈകളിലേക്ക് എത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു
പ്രതികൂല കാലാവസ്ഥ മാറുന്ന മുറയ്ക്ക് നിര്‍മാണം തുടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം. വര്‍ക്കോഷോപ്പ് ജീവനക്കാരനാണ് രാജന്‍. രാജന്‍ ലഭിക്കുന്ന തുച്ഛമായവരുമാനത്തിലൂടെയാണ് കുടുംബം മുന്നോട്ടു പോകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here