കെ സുരേന്ദ്രനെയും വി മുരളീധരനെയും ഹിരണ്യകശ്യപുവുമായി ഉപമിച്ച് ശോഭാ സുരേന്ദ്രൻ

ബി ജെ പിയിൽ തമ്മിലടി രൂക്ഷമായി തുടരുന്നു. ബി ജെ പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭാ സുരേന്ദ്രനെ ഒ‍ഴിവാക്കിയതു മുതൽ പാർട്ടിയിൽ അസ്വാരസ്യങ്ങളുടെ ഘോഷയാത്രയാണ്.കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ബി ജെ പി നേതാക്കളുമായി ഉടക്കി നിൽക്കുന്ന വ്യക്തിയാണ് ശോഭാ സുരേന്ദ്രൻ.

വി മുരളീധരൻ ഗ്രൂപ്പിലെ കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതിന് ശേഷമാണ് ശോഭ പാർട്ടി പരിപാടികളിൽ നിന്ന് മാറിനിൽക്കുന്നത്. പ്രവർത്തനത്തിലെ പോരായ്മകൾ കണക്കിലെടുത്താണ് നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ശോഭാ സുരേന്ദ്രനെ കൂടാതെ അൽഫോൺസ് കണ്ണന്താനത്തേയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ഇന്ന് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. കെ സുരേന്ദ്രനെയും വി മുരളീധരനെയും ഹിരണ്യകശ്യപുവുമായി ഉപമിച്ച് ശോഭാ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു.

ജനാധിപത്യത്തിൽ ജനപിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് ശോഭാ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. നശിപ്പിക്കാൻ ശ്രമിച്ചാലും നിലപാടുകളിൽ മാറ്റം വരുത്തില്ലെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. താൻ ഒരു കാലത്തും പദവികൾക്ക് പിന്നാലെ പോയിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. പുരാണത്തിലെ നരസിംഹത്തിന്റെ കഥയെ ഉദ്ധരിച്ചാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ് താനെന്നും, പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടില്ലന്നും ശോഭ പോസ്റ്റിൽ നേതൃത്വത്തെ ഓർപ്പിക്കുന്നു. ഇതോടെ പാർട്ടിയിലെ തമ്മിലടിയുടെ കൂടുതൽ ചിത്രം തെളിഞ്ഞിരിക്കുകയാണ്.

ശോഭാ സുരേന്ദ്രൻറെ ഫെയ്സ് ബുക്ക് കുറിപ്പിൻറെ പൂർണ രൂപം;

കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല:

പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു.

ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News