സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുളളതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.
ഇക്കാര്യം നേരത്തെയും പുറത്തുവന്നതാണ്. സന്ദീപ് പറഞ്ഞ മൊഴി വീണ്ടും അവർത്തിക്കുമ്പോൾ വിഷയത്തിന്‍റെ ഗൗരവം കൂടുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
ഇക്കാര്യം ബന്ധപ്പെട്ട കോടതി പരിശോധിക്കണം. ഗൂഢാലോചനയെന്ന സിപിഐഎം വാദം കൂടുതൽ ശരിവെക്കുന്നതാണ് സന്ദീപിന്‍റെ വെളിപ്പെടുത്തല്‍.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് സന്ദീപ് നായര്‍ പുറത്തുവിട്ടത്. കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍ കൈരളി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി, കെ ടി ജലീല്‍ എന്നിവരുടെ പേര് പറയാനും ഇഡി നിര്‍ബന്ധിച്ചതായി സന്ദീപ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ ഇഡി ശ്രമിച്ചതായുള്ള തെളിവുകളാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നത്. ജയില്‍ മോചിതനായ ശേഷമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ സന്ദീപ് നായര്‍ കൈരളി ന്യൂസിനോട് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് കേസില്‍ ബന്ധം ഉണ്ടെന്ന് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് തന്നെ നിര്‍ബന്ധിച്ചു എന്നും സന്ദീപ് വ്യക്തമാക്കി. സ്വപ്നയുമായി ബന്ധം ഉണ്ടായത് സരിത്ത് വഴിയാണ്. കോടതിയില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. കസ്റ്റഡിയില്‍ വെച്ച് തന്നെ മാനസികമായി പീഡീപ്പിച്ചുവെന്നും അവര്‍ പറയുന്ന കാര്യങ്ങള്‍ തന്നോട് മൊഴിയായി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും സന്ദീപ് നായര്‍ കൈരളിന്യൂസിനോട് പറഞ്ഞു.
എനിക്ക് രാഷ്ട്രീയ ബന്ധം ഇല്ല. പെട്ടിക്കണക്കിന് കാശ് കൊണ്ട് പോയെന്ന് പറയാന്‍ ആവശ്യപ്പെട്ടു. പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഏജന്‍സി പെരുമാറിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ദ്രോഹിക്കാന്‍ ആയിരുന്നു അവരുടെ ശ്രമം. അതിന് താന്‍ കീഴ്‌പ്പെട്ടില്ലെന്നും സന്ദീപ് നായര്‍ വെളിപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here