പെഗാസസ് ഫോൺ ചോർത്തലിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കി ഐടി സമിതിയുടെ അധ്യക്ഷനായി ശശി തരൂർ എംപിയേയും, സമിതി അംഗമായി ജോണ്‍ ബ്രിട്ടാസ് എംപിയെയും നിയമിച്ചു.
ശശി തരൂരിനെ പുറത്താക്കണമെന്ന ബിജെപി എംപിമാരുടെ ആവശ്യം തള്ളിക്കളഞ്ഞാണ് തീരുമാനം. ഇതിന് പുറമേ പെഗാസസ് ഫോൺ ചോർത്തലിൽ ഏറെ നിർണായകമായ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ച ജോണ്‍ ബ്രിട്ടാസ് എംപിയേയും സമിതി അംഗമാക്കിയതും ബിജെപിക്ക് വലിയ തിരിച്ചടിയാണ്. സ്വകാര്യത ലംഘിക്കപ്പെടുന്ന കാലഘട്ടത്തിൽ നിർണായകമായ ഇടപെടലാകും ഇരുവരും നടത്തുക.
കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയ പെഗാസസ് ചാരസോഫ്റ്റ് വെയർ വിഷയത്തിൽ ബിജെപി അംഗങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയ ശശി തരൂരിനെതിരെ സമിതിക്കുള്ളിൽ നിന്ന് എതിർപ്പ് ശക്തമായിരുന്നു. ഇതിന്റെ ഭാഗമായി തരൂർ കമ്മിറ്റിയിൽ വെച്ച്, തന്നെ അപമാനിച്ചു എന്നടക്കം ആരോപണങ്ങളുന്നയിച്ച് സമിതി അംഗവും ബിജെപി നേതാവുമായ നിഷികാന്ത് ദുബെ തരൂരിനെ നീക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്തും നൽകിയിരുന്നു.എന്നാൽ പാർലമെന്ററി കമ്മറ്റികൾ പുനഃസംഘടിപ്പിച്ചപ്പോൾ ശശി തരൂരിനെ തന്നെ വീണ്ടും ഐടി സമിതിയുടെ അധ്യക്ഷനാക്കിയത് ബിജെപിക്ക് വലിയ തിരിച്ചടിയായി. ഇതിന് പുറമേയാണ് ബിജെപിയെ കൂടുതൽ അലോസരപ്പെടുത്തി രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെയും സമിതിയിൽ ഉൾപ്പെടുത്തിയത്.
ഐടി സമിതിയിൽ പെഗാസസുമായി മുന്നോട്ട് പോകാൻ തരൂർ തീരുമാനിച്ചപോൾ പെഗാസസ് വിഷയത്തിൽ ഏറെ നിർണായകമായ വഴിത്തിരിവ് ഉണ്ടാക്കി നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയായിരുന്നു.
സ്വകാര്യത ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഐടി സമിതിയിൽ
ശശി തരൂർ അധ്യക്ഷനായും, ജോണ്‍ ബ്രിട്ടാസ് എംപി സമിതി അംഗവുമായി എത്തുന്നതോടെ ബിജെപിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ വലിയ ശബ്ദമാകും സമിതിയിൽ നിന്നും ഉയരുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here