ലഖിംപൂരിൽ കർഷകരെ വാഹനം കയറ്റിക്കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റിലേക്ക് നയിച്ചത് മൊഴിയിലെ വൈരുദ്ധ്യങ്ങൾ. ആശിഷ് മിശ്ര പൊലീസിനു നൽകിയ മൊഴികൾ കളവാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവ സമയം താൻ ഗുസ്തി മത്സരം നടക്കുന്ന സ്ഥലത്തായിരുന്നെന്നായിരുന്നു ആശിഷിൻറെ മൊഴി. എന്നാൽ മന്ത്രി പുത്രൻറെ മൊബൈൽ ടവർ ലൊക്കേഷൻ ഈ സമയം സംഭവസ്ഥലത്തിനടുത്തായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അപകടം സംഭവിച്ച സ്ഥലത്തിനടുത്തുള്ള തൻറെ അരിമില്ലിൽ ആയിരുന്നെന്നായിരുന്നു പ്രതിയുടെ വിശദീകരണം.
സംഘർഷത്തിനിടെ ഡ്രൈവർ ഹരി ഓം ഉൾപ്പെടെ ആശിഷിൻറെ സംഘത്തിലുണ്ടായിരുന്ന മൂന്നു പേരെ കർഷകർ തീവച്ചുകൊന്നുവെന്നാരോപിച്ച് നൽകിയ പരാതിയും കുരുക്കായി. കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയ താർ ഓടിച്ചിരുന്നത് ഹരി ഓമായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
എന്നാൽ സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തിയത് വെളുത്ത കുർത്ത ധരിച്ചയാളാണ് വാഹനം ഓടിച്ചതെന്നാണ്. ഹരി ഓമിൻറെ മൃതദേഹം ആശുപത്രിയിൽ എത്തിക്കുമ്പോൾ അദ്ദേഹം ധരിച്ചിരുന്നത് മഞ്ഞ കുർത്തയായിരുന്നു. ഈ തെളിവുകളെല്ലാം ആശിഷിന് എതിരായി. പൊലീസിൻറെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here