നെടുമുടി വേണുവിന്റെ നിര്യാണത്തിൽ മന്ത്രി പി.രാജീവ് അനുശോചനം രേഖപ്പെടുത്തി

അന്തരിച്ച ചലച്ചിത്രതാരം നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിനിമ കണ്ടു തുടങ്ങിയ നാൾ മുതൽ മനസിൽ ചേക്കേറിയ ഒരാളാണ് നെടുമുടി വേണു. ഒരു ചലച്ചിത്ര താരത്തിന്റെ അകലം മലയാളിക്ക് നെടുമുടിയോട് ഇല്ല. വീട്ടിലെ ഒരംഗം എന്ന അടുപ്പം, തന്റെ അനിതരസാധാരണമായ അഭിനയശേഷിയിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിഭയാണ് അദ്ദേഹം.

മലയാളത്തിലെ മാസ്റ്റേഴ്സിനൊപ്പം അദ്ദേഹം സൃഷ്ടിച്ച സിനിമകളാണ് നമ്മുടെ ഈടുവെയ്പ്. ഇന്ത്യൻ സിനിമയിൽ മലയാളത്തെ മുൻ നിരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതും ആ സംഭാവനകൾ തന്നെ. അഭിനേതാവ്, നാടക പ്രവർത്തകൻ, പത്രപ്രവർത്തകൻ, പാട്ടുകാരൻ എന്നിങ്ങനെ ഏതരങ്ങിലും കൊടുമുടിയുടെ ഉയരത്തിൽ തലപ്പൊക്കത്തോടെ നിന്ന ഒരാൾ.

തമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തകര എന്ന് തുടങ്ങി പുതുതലമുറയുടെ സിനിമകളിൽ വരെ അദ്ദേഹം തീർത്ത പ്രകടനം കാലാതിവർത്തിയായി മാറി. കാവാലത്തിനൊപ്പമുള്ള നാടക രംഗത്തെ സംഭാവനകൾ വേറെ. ഇന്ത്യൻ സിനിമയിലെ അഭിനയ പ്രതിഭ അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും ഇനിയും എത്രയോ തലമുറകൾ ജീവിക്കും. നെടുമുടി വേണുവിന് ആദരാഞ്ജലികൾ… പി രാജീവ് പറഞ്ഞു.

അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73)  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് തീർച്ച.

അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News