നടന്‍ നെടുമുടി വേണുവുമായുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നടി രോഹിണി. ജോണ്‍ ബ്രിട്ടാസ് എം പി അവതരിപ്പിക്കുന്ന കൈരളി ടി വി യിലെ ജെബി ജംഗ്ഷന്‍ എന്ന പ്രോഗ്രാമിലാണ് രോഹിണി നെടുമുടി വേണുവിനെ കുറിച്ച് വാചാലയാകുന്നത്.
ഞാന്‍ ഇന്ന് സീരിയസായിട്ട് ഒരു വേഷം കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിന് കാരണം വേണു ചേട്ടന്‍ ആണെന്നും ആദ്യം നീ ചെയ്യുന്ന കഥാപാത്രത്തെ മനസ്സിലാക്കണമെന്ന് തനിക്ക് പഠിപ്പിച്ച് തന്നത് വേണു ചേട്ടനാണെന്ന് രോഹിണി വീഡിയോയില്‍ പറയുന്നു.
ആദ്യം കഥാപാത്രത്തിന്റെ ഉള്ളറിയാന്‍ ശ്രമിക്കണം. പിന്നീട് ആ കഥാപാത്രത്തിലൂടെ സഞ്ചരിക്കണം. അതിലൂടെ ആ കഥാപാത്രത്തിന് നിന്റെ ഒരു ശൈലി കൊടുക്കാന്‍ ശ്രമിക്കണമെന്നും വേണു ചേട്ടന്‍ തന്നോട് പറഞ്ഞിട്ടുണ്ട്.
വേണു ചേട്ടന്‍ പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കും. ചേട്ടന്‍ അഭിനയിക്കുന്ന എല്ലാ ഷോട്ടും ഞാന്‍ നിന്നു നോക്കുകയും അത് ഓരോന്ന് കണ്ട് പഠിക്കുകയും ചെയ്യുമായിരുന്നെന്ന് രോഹിണി വീഡിയോയില്‍ പറയുന്നു.
അതേസമയം മലയാളത്തിന്റെ മഹന്‍ നടന്‍നെടുമുടി വേണു ഉച്ചയോടെ അന്തരിച്ചിരുന്നു. അഭിനയമികവിനാൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് കേശവൻ വേണുഗോപാലൻ നായർ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുമെന്ന് തീർച്ച.
അരവിന്ദന്റെ തമ്പില്‍ അഭിനയിക്കാന്‍ എത്തിയ വേണുഗോപാലില്‍ നിന്ന് അഭിനയകലയുടെ കുലപതിയായി മാറിയ നെടുമുടി വേണുവിലേക്കുളള പരിണാമ പൂര്‍ത്തീകരണത്തിന്റെ ദശകങ്ങള്‍. മലയാളിപ്രേക്ഷകര്‍ നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയ നടനാണ് നെടുമുടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here