കെപിസിസി പുനഃസംഘടന; കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വൻ പൊട്ടിത്തെറി

കെപിസിസി പുനഃസംഘടന വിഷയത്തിൽ വൻ പൊട്ടിത്തെറിയിലേക്ക് കേരളത്തിലെ കോൺഗ്രസ് പാർട്ടി. ഹസൻ ഉൾപ്പടെ ഉള്ള കേരളത്തിലെ മുതിർന്ന നേതാക്കൾ എല്ലാം കടുത്ത അതൃപ്തിയിൽ ആണ്. പട്ടിക വൈകുന്നതിൽ ഹൈക്കമാൻഡിനും കടുത്ത അതൃപ്തി ഉണ്ട്.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അവസാനവട്ട ചർച്ചകൾ നടക്കുന്നു എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിരുന്നെങ്കിലും ചർച്ചകൾ എങ്ങും എത്താത്ത നിലയിൽ ആണ് ഉള്ളത്. കോൺഗ്രസ് ഹൈക്കമാൻഡും ഇത് സംബന്ധിച്ച് കേരള കോൺഗ്രസ് പാർട്ടി നേതൃത്വം നടത്തുന്ന നീക്കങ്ങളിൽ അതൃപ്തരാണ്.

രണ്ട് ദിവസത്തെ മാരത്തൺ ചർച്ചകൾ ദില്ലിയിൽ നടത്തിയിട്ടും മുതിർന്ന കോൺഗ്രസ് നേതാക്കളോ ഗ്രൂപ്പ് നേതാക്കളോ വഴങ്ങിയില്ല എന്ന വിവരമാണ് പുറത്ത് വരുന്നത്. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെസി വേണുഗോപാൽ എന്നിവരുമായി ഇരു നേതാക്കളും ഒന്നിലേറെ തവണ ചർച്ചകൾ നടത്തിയിരുന്നു. മുൻ കെപിസിസി അധ്യക്ഷന്മാർ ചർച്ചകളിൽ അതൃപതിയുമായി രംഗത്ത് എത്തിയിരുന്നു.

അതേസമയം,കെ മുരളീധരനോട് ചർച്ച നടത്തിയ കെ സുധാകരനും, വിഡി സതീശനും മറ്റുള്ളവരെ ഒഴിവാക്കിയെന്നാണ് പരാതി. മുല്ലപ്പള്ളി രാമചന്ദ്രൻ, വിഎം സുധീരൻ, എംഎം ഹസൻ എന്നിവരുമായി വിഡി സതീശനും, കെ സുധാകരനും ചർച്ച നടത്തിയില്ല എന്നാണ് ആക്ഷേപം. ഉമ്മൻചാണ്ടി, ചെന്നിത്തലയുമായി മാത്രം ചർച്ച നടത്തുന്നതിലും നേതാക്കൾക്ക് കടുത്ത അതൃപ്തി ഉണ്ട്. ഈ സാഹചര്യത്തിലാണ് പട്ടിക സമർപ്പിക്കാതെ കെ സുധാകരൻ കേരളത്തിലേക്ക് മടങ്ങിയത്. ഹൈക്കമാൻഡ് ഈ വിഷയത്തിലെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

അതേസമയം, പട്ടിക അനന്തമായി നീളുന്ന സാഹചര്യത്തിൽ സുധാകരനുമായി കൂടിക്കാഴ്ച നടത്താൻ പോലും തയ്യാറാകാതെ താരിഖ് അൻവർ തിങ്കളാഴ്ച ബീഹാറിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ അതൃപ്തി പിടിച്ച് പറ്റാതെ പട്ടിക പൂർത്തിയാക്കാൻ ആണ് ശ്രമം നടക്കുന്നത്. രണ്ട് ദിവസത്തിനകം കെ സുധാകരൻ ദില്ലിയിൽ ഭാവി ചർച്ചകൾക്ക് ആയി തിരിച്ച് എത്തിയേക്കും. ഓൺലൈൻ ആയി സമയ ബന്ധിതമായി പട്ടിക സമർപ്പിക്കാനും സമാന്തര നീക്കം നടക്കുന്നുണ്ട്.

ഡിസിസി പുനഃസംഘടന വേളയിൽ ഉണ്ടായ പൊട്ടിതെറികൾ ഒഴിവാക്കാൻ വിമതരായി നിൽക്കുന്ന മുൻ കെപിസിസി അധ്യക്ഷന്മാർ ഉൾപ്പടെ ഉള്ള നേതാക്കളുമായി സുധാകരൻ ഇന്ന് വീണ്ടും ചർച്ച ആരംഭിക്കും. ഓൺലൈൻ ആയി മെയിൽ വഴി പട്ടിക നൽകാനും നീക്കം നടക്കുന്നുണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here